കൊച്ചി: ശബരിമലയില്‍ ഭക്തര്‍ക്ക് ഭക്ഷണം നല്കുന്നതില് ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ടെന്ന് അഖിലഭാരത ശബരിമല അയ്യപ്പ സേവാ സമാജം. സന്നദ്ധ സംഘടനകളുടെ അന്നദാനം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് ശേഷം ദീപാവലി ദിവസം നടതുറന്നപ്പോള്‍ ഭക്ഷണം കിട്ടാതെ ഭക്തര്‍ വലഞ്ഞു. സന്നിധാനത്ത് ഹോട്ടല്‍ നടത്തുന്നവരുമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടത്തുന്ന ഒത്തുകളിയാണ് ഇതിനു പിന്നില്‍. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വളരെക്കുറച്ച് സമയത്തേക്കാണ് ദേവസ്വം ബോര്‍ഡ് വിതരണംചെയ്യുന്നത്. അതിനാല്‍ സന്നദ്ധ സംഘടനകളുടെ അന്നദാനം ഭക്തര്‍ക്ക് പ്രധാന ആശ്രയമാണ്. ദേവസ്വം ബോര്‍ഡ് മാത്രം അന്നദാനം നടത്തിയാല്‍ മതിയെന്ന് കോടതി പറഞ്ഞപ്പോള്‍ ദേവസ്വം അംഗീകരിച്ചു. എന്നാല്‍ പരമാവധി ഒരുനേരം 5,000 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യമേ ബോര്‍ഡിനുള്ളൂ. ഈ സാഹചര്യത്തില്‍ കോടതി നിര്‍ദേശത്തെ എതിര്‍ക്കാതിരുന്നത് ഹോട്ടല്‍ ലോബിയെ സഹായിക്കാനാണ്.
ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന് വി എസ് ജയകുമാറാണ് പുതിയ ദേവസ്വം സെക്രട്ടറി. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഫെസ്റ്റിവല്‍ ഓഫീസര്‍, സ്പെഷ്യല്‍ ഓഫീസര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ശബരിമലയില്‍ തുടരുകയാണ് വി.എസ്. ജയകുമാര്‍. പ്രത്യേക താല്പര്യത്തോടെയുള്ള ഇത്തരം നിയമനം സര്‍ക്കാര്‍ പുന:പരിശോധിക്കണം. ശബരിമലയില്‍ ഡ്യൂട്ടിക്ക് സ്ഥിരമായി ഉദ്യോഗസ്ഥരെ നിയമിക്കണം. ആഴ്ചതോറും ഉദ്യോഗസ്ഥര്‍ മാറുന്നത് പ്രവര്‍ത്തനം താളംതെറ്റിക്കും. സന്നിധാനത്തിന്റെ നടപ്പന്തലില്‍ ബേക്കറി തുടങ്ങുന്നതിന് 1.17 ലക്ഷത്തിന്റെ ടെന്‍ഡര്‍ നല്‍കിയത് പരിശോധിക്കണം. മുട്ടയുത്പ്പനങ്ങളുള്പ്പെടെയുണ്ടാകുന്ന ബേക്കറി സന്നിധാനത്ത് ആരംഭിക്കുന്നത് ശരിയല്ല.
സ്വച്ഛ ശബരിമല, സ്വച്ഛ പമ്പ എന്നപേരില്‍ മലിനീകരണരഹിത തീര്‍ഥാടനത്തിനായി സമാജം നടത്തുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി 01246106359 എന്ന ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചതായും സന്നദ്ധ േസവനത്തിന് താല്പര്യമുള്ളവര് നമ്പറില്‍ മിസ്ഡ്കോള് നല്കിയാല് മതിയെന്നും ഭാരവാഹികള്‍ അറിയിച്ചു. എസ് സുദര്ശന് റെഡ്ഡി, ജനറല്‍ സെക്രട്ടറി ബി ജയപ്രകാശ്, എസ് വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: