കൊച്ചി : തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ എസ്റ്റേറ്റില്‍ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള പരിധിയില്‍ കൂടുതല്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തി ഏറ്റെടുക്കുന്നതിന് ഭൂവുടമകളായ ടാറ്റ കോഫി ലിമിറ്റഡിനെ നോട്ടീസ് നല്കി കേട്ട ശേഷം പുതിയ പരിശോധന നടത്തി വസ്തുതകള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ടാറ്റ കോഫി ലിമിറ്റഡ് അധികൃതര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും പഌനും ഹാജരാക്കണമെന്നും ഇതിന്മേല് മൂന്നുമാസത്തിനുള്ളില്‍ റവന്യു വകുപ്പ് അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവില്‍ പറയുന്നു.
1923.785 ഏക്കര്‍ ഭൂമിയാണ് മലക്കപ്പാറ എസ്റ്റേറ്റിന്റെ പരിധിയിലുള്ളത്. നോട്ടീസ് നല്കി തങ്ങളുടെ വാദം കേള്‍ക്കാതെ ഭൂമി ഏറ്റെടുക്കാന്‍ മുകുന്ദപുരം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച് ടാറ്റ കോഫി ലിമിറ്റഡ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
അധികം ഭൂമിയുണ്ടെന്ന തരത്തില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ നടപടിയെന്നും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തഹസീല്‍ദാര്‍ പരിശോധന നടത്തിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. നവംബര്‍ 12 ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമമാക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കേസ് പരിഗണിക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അധികം ഭൂമിയുണ്ടോ എന്നു കണ്ടെത്താന്‍ പുതിയ പരിശോധന നടത്തി റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: