തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് ലഭിച്ച നാലുശതമാനം വോട്ടിന്റെ വര്‍ദ്ധനവ് ഗൗരവത്തോടെ കാണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പ് സര്‍ക്കാരിനെ പറ്റിയുള്ള ജനങ്ങളുടെ വിലയിരുത്തലാവുമെന്ന നേരത്തെയുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയും 2004ല്‍ എ.കെ. ആന്റണി കാണിച്ച ധാര്‍മികത പുലര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാവുകയും വേണം. 2004നു സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മാണിയുടെ രാജിയെ തുടര്‍ന്ന് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി ഭരണം നേടാന്‍ എല്‍ഡിഎഫ് തയ്യാറല്ലായെന്നും നിലവിലെ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരില്ലെന്നും കോടിയേരി പറഞ്ഞു.
എസ്എന്ഡിപിയുള്പ്പെടെയുള്ള മറ്റ് സമുദായ സംഘടനകളുമായി ബിജെപി ഉണ്ടാക്കിയ ധാരണ അവര്‍ക്ക് ഗുണം ചെയ്തു. ഈ ധാരണ നമ്പൂതിരി മുതല്‍ നായാടിവരെയുള്ള നൂറോളം സാമുദായിക സംഘടനകളുടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 14.27 ശതമാനം വോട്ട് ലഭിച്ചു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലായെന്നതിനുള്ള തെളിവാണ് കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ ബിജെപി വ്യക്തമായ സ്വാധീനം ഉറപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ബിജെപിക്ക് നാല് പഞ്ചായത്തുകളില്‍ കേവല ഭൂരിപക്ഷം നേടാനും പത്ത് പഞ്ചായത്തുകളില്‍ ഏറ്റവുംവലിയ ഒറ്റകക്ഷിയാകാനും സാധിച്ചു. മൂന്ന് മുനിസിപ്പാലിറ്റികളില്‍ ഭൂരിപക്ഷവും ഒരു മുന്‍സിപ്പാലിറ്റിയില്‍ കേവലഭൂരിപക്ഷവും ലഭിച്ചു. ബിജെപിയുടെ വളര്‍ച്ചയെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിപിഎം അതത് ജില്ലാകമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: