തിരുവനന്തപുരം: ജി വി രാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷവിഭാഗത്തില്‍ ഹോക്കി താരം പി.ആര്. ശ്രീജേഷിനും വനിതാ വിഭാഗത്തില്‍ കനോയിംഗ് ആന്റ് കയാക്കിംഗ് താരം ബെറ്റി ജോസഫിനുമാണ് പുരസ്കാരം. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അത്ലറ്റിക്സ് പരിശീലകന് ഒ.എം. നമ്പ്യാര്‍ക്ക് നല്‍കും. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച കായിക പരിശീലകനുള്ള പുരസ്കാരം സായിയിലെ ബോക്സിംഗ് പരിശീലകന് ഡി. ചന്ദ്രലാലിനാണ്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമാണ് അവാര്‍ഡ്. മികച്ച കായികാധ്യാപകനുള്ള പുരസ്കാരം തങ്കച്ചന് മാത്യുവിനും കായികാധ്യാപികയ്ക്കുള്ള പുരസ്കാരം ഷിബി മാത്യുവിനും നല്‍കും. 50,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജാണ് മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളേജ്. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച സ്കൂള്‍ പുല്ലൂരാംപാറ സെന്റ്ജോസഫ്സ് എച്ച്എസ്എസ് ആണ്. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായി മലയാള മനോരമയിലെ റിപ്പോര്‍ട്ടര്‍ ജോമിച്ചന്‍ ജോസിനെയും മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ പി.വി. സുജിത്തിനെയും തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത സനില്ഷായുടെ മിന്നി മറഞ്ഞ താരങ്ങളാണ് മികച്ച കായിക ദൃശ്യമാധ്യമ പരിപാടി. മികച്ച കായിക പുസ്തകം ഡോ. മുഹമ്മദ് അഷ്റഫിന്റെ സ്പോര്‍ട്സ് മെഡിസിന് എന്ത്, എന്തിന് ? ഓരോന്നിനും 25,000 രൂപയും ഫലകവും പ്രശംസാപത്രവും നല്‍കും.
പത്രോസ് പി. മത്തായി, ഡോ ജി. കിഷോര്‍, കെ.എം. ബീനമോള്‍, ജോണ്‍ സാമുവല്‍, ഡോ ജോര്‍ജ് ഓണക്കൂര്‍, പി.ജെ. ജോസഫ്, പത്മിനി തോമസ്, ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. 17ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: