ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ ബ്രിട്ടന് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. സാമ്പത്തികം, പ്രതിരോധം, സുരക്ഷ, വികസന പങ്കാളിത്തം, ഊര്‍ജം, കാലാവസ്ഥാമാറ്റം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
മോദി തന്റെ രാജ്യം സന്ദര്‍ശിക്കുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ അദ്ദേഹത്തിന്റെ ഈ സന്ദര്‍ശം സഹായിക്കുമെന്നും കാമറൂണ്‍ പറഞ്ഞു.
കൂടാതെ, എലിസബത്ത് രാജ്ഞി നല്കുന്ന ഉച്ചവിരുന്നില്‍ മോദി പങ്കെടുക്കും. അതിനുശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദി.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. വെംബ്ലി സ്റ്റേഡിയത്തില്‍ മോദിക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. ഈ പരിപാടിയില്‍ 60,000 പേര് പങ്കെടുക്കും.ശനിയാഴ്ച മോദി ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലേക്ക് പോകും. 2006ന് ശേഷം ബ്രിട്ടണ് സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: