പേരാമ്പ്ര: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെതുടര്‍ന്ന് പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇതേച്ചൊല്ലി നേതാക്കള്‍ തമ്മില്‍ നടന്ന വാക്കേറ്റം കയ്യാങ്കളി വരെയെത്തി. സംഘര്‍ഷം കനത്തപ്പോള്‍ പേരാമ്പ്ര മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഓടിരക്ഷപ്പെടുകയായിരുന്നു. കഴിവ്കെട്ട നേതൃത്വം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയത്.
പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരും ലീഗിലെ പ്രബല വിഭാഗവുമാണെന്ന് ഇവര്‍ ആരോപിച്ചു. പഞ്ചായത്ത് ഭരണത്തിലും, സൊസൈറ്റി, ബാങ്ക് ഭരണത്തിലും വളരെക്കാലമായി യുഡിഎഫിലെ പ്രബല കക്ഷികളില്‍ ഒരു വിഭാഗം സിപിഎം നേതൃത്വവുമായി അവിഹിത സാമ്പത്തിക ബന്ധത്തിലാണെന്നും ഇതാണ് പേരാമ്പ്ര പഞ്ചായത്തില്‍ യുഡിഎഫ് തോല്ക്കാനിടയായതെന്നും പ്രധാന പ്രവര്‍ത്തകര്‍ പ്രസംഗിച്ചതോടെ അദ്ധ്യക്ഷന്‍ ഇവരോട് ഇറങ്ങിപ്പോകണമെന്ന് സഭ്യേതര ഭാഷയില്‍ ആവശ്യപ്പെട്ടതായി പറയുന്നു. ഇതോടെയാണ് യോഗത്തില്‍ കയ്യാങ്കളി ആരംഭിച്ചതും മണ്ഡലം ബ്ലോക്ക് നേതാക്കള്‍ ഓടിരക്ഷപ്പെടാന്‍ ഇടയായതും.
പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സിലെയും ലീഗിലെയും ഒരു വിഭാഗം സിപിഎമ്മിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടുവരുന്നത്. ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയിലെ ഒരു പ്രമുഖ തൊഴിലാളി നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഒരു സംസ്ഥാന യൂത്ത് ലീഗ് നേതാവും ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു പ്രമുഖ നേതാവുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് കോണ്‍ഗ്രസ്സിലെയും ലീഗിലെയും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പണം വാങ്ങി ഇവര്‍ കാലാകാലങ്ങളായി വോട്ടുമറിക്കുന്നതില്‍ പ്രവര്‍ത്തകരുടെ അമര്‍ഷമാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ അരങ്ങേറിയത്.
പേരാമ്പ്ര പഞ്ചായത്തില്‍ ലീഗിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിമതന് വിജയം നേടിയതും നേതൃത്വത്തോടുള്ള അമര്‍ഷം കൊണ്ടാണ്. മാത്രമല്ല ജനതാദള്‍ യു വിന് അനുവദിച്ച സീറ്റിലും മുന്നണി മര്യാദകള്‍ക്ക് വിരുദ്ധമായി ലീഗ് വിമതന് മത്സരിച്ച് ജയിച്ചതും യുഡിഎഫില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ലീഗിലെയും കോണ്‍ഗ്രസ്സിലെ സിപിഎം അനുകൂല പേമന്റ് നേതൃത്വത്തെ വെട്ടി നിരത്തണമെന്നാവശ്യം യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍-ലീഗ് പ്രവര്‍ത്തകരിലും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: