കൊല്ലം: രാഷ്ട്രീയത്തെ മലീമസമാക്കി നിരവധി അഴിമതികളില്‍ മുങ്ങി താഴുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍.
യുവമോര്‍ച്ച കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴകേസില്‍ ഉള്‍പ്പെട്ട മാണി മാത്രം രാജിവെച്ചത് കൊണ്ട് പ്രശ്നം തീരുന്നില്ല. വിഷയത്തില്‍ അഴിമതി നടത്തിയിരിക്കുന്നത് മാണി മാത്രമല്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാര്‍ക്കും ഇതില്‍ പങ്കുണ്ട്. അതുകൊണ്ടാണ് ഈ മുന്നണി മാണിയെ പലതവണ സംരക്ഷിച്ചത്. സാധാരണക്കാരുടെ നികുതിപണം കൊണ്ടാണ് ഇവര്‍ അഴിമതി നടത്തിയിരിക്കുന്നത്. അതിനാല്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ഇവര്‍ക്ക് അവകാശമില്ലെന്നും സുധീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന രാജി സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് കേരള രാഷ്ട്രീയത്തിലെ കള്ളത്തരങ്ങളുടെയും അഴിമതിയുടെയും ദൃശ്യങ്ങളാണ്.
സര്‍വമേഖലകളിലും അഴിമതിനടത്തിയിട്ടും ഒരു കൂസലുമില്ലാതെ ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി ഇതിലൂടെ കേരളത്തിലെ സാധാരണക്കാരെയാണ് വെല്ലുവിളിക്കുന്നത്. ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള കോടതിവിധി വന്നിട്ടും രാജികാര്യത്തില്‍ തീരുമാനം വൈകിയത് മാണിയുടെ സമ്മര്‍ദ്ദം ചെറുക്കാന്‍ യുഡിഎഫിന് ആകാത്തത് കൊണ്ടാണ്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയകളിയില്‍ മാണി പെടുകയായിരുന്നുവെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് അഡ്വ.ആര്‍എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജി കരവാളൂര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വാളത്തുംഗല്‍ രാജ്മോഹന്‍, രതീഷ് പേരയം, കൃഷ്ണകുമാര്‍, വിഷ്ണു പട്ടത്താനം, ബിനു ആലാട്ടുകാവ്, അനീഷ്വെള്ളിമണ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: