കുന്നത്തൂര്‍: ബിജെപി പ്രവര്ത്തകന് മനീഷിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ക്രിമിനലിനെതിരെ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അശ്വതിമുക്കില്‍ വച്ചായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ബിച്ചു മനീഷിനെ മര്‍ദ്ദിച്ച ശേഷം കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
തടയാന്‍ ചെന്നവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സിപിഎം സ്വാധീനമേഖലയായ മുതുപിലാക്കാട് അശ്വതിമുക്കില്‍ ബിജെപി കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു അക്രമം. ഗുരുതരമായി പരുക്കേറ്റ മനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അപകടനില ഇതുവരെയും തരണം ചെയ്തിട്ടില്ല. എന്നാല്‍ സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് പോലീസ് അദ്യംമുതലെ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജിലെത്തി മൊഴിയെടുത്തെങ്കിലും വധശ്രമം ഉള്‍പ്പടെയുള്ള കേസുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടില്ല. പ്രതി മൂക്കിനുതാഴെ വിലസിയിട്ടും അറസ്റ്റ് വൈകുകയാണ്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. പോലീസ് രാഷ്ട്രീയ അക്രമണമല്ലെന്ന നിലപാടിലാണ് നീങ്ങുന്നത്. അതിനിടയില്‍ പ്രതിയുടെ പാര്‍ട്ടി അംഗത്വത്തെ സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായമായി. പ്രതിയെ തള്ളിപറഞ്ഞ് ഏരിയ കമ്മിറ്റി നേതാവ് രംഗത്ത് വന്നതിന്റെ പിറ്റേന്ന് പ്രതിയെ അനുകൂലിച്ച് ദേശാഭിമാനിയില്‍ ലോക്കല്‍ കമ്മിറ്റിയുടെ പ്രസ്താവനയും വന്നു. പോലീസില്‍ രാഷ്ട്രീയസ്വാധീനം ചെലുത്തി കേസ് ഒതുക്കി തീര്‍ക്കാനാണ് സിപിഎം ശ്രമം. മുതുപിലാക്കാട് പാര്‍ട്ടിഗ്രാമമാക്കി മാറ്റാനാണ് സിപിഎം അക്രമത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ അക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ശാസ്താംകോട്ട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മുതുപിലാക്കാട് രാജേന്ദ്രന്, പഞ്ചായത്ത് സമിതി പ്രസിഡന്റ് സത്വനാഥന്പിള്ള, രവീന്ദ്രന്‍പിള്ള, അനികുട്ടന്, മണികണ്ഠന്, മഹേഷ്, ബിനു എന്നിവര്‍ നേതൃത്വം നല്കി. പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: