കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ ബിജെപി വനിതാ കൗണ്‍സിലറുടെ ഓഫീസിന് നേരെ ആക്രമണം. ബൂത്ത് പ്രസിഡന്റിനും സഹായികള്‍ക്കും മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്. ഇന്നലെ അര്‍ധരാത്രിയിലാണ് ഒരുസംഘം ആളുകള്‍ നീലേശ്വരം അമ്മൂമ്മമുക്കിലുള്ള സ്ഥാനാര്‍ഥിയുടെ ഓഫിസ് അടിച്ചുതകര്‍ത്തത്.
ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സുകള്‍, അലങ്കാര ബള്‍ബുകള്‍ എന്നിവ അക്രമിസംഘം തല്ലിതകര്‍ത്തു. തൊട്ടടുത്ത് താമസിക്കുന്ന വരിക്കോലില്‍ കുന്നത്ത് വീട്ടില്‍ രാജന്റെ വീട്ടിലെത്തിയ സംഘം ഇയാളുടെ ഇളയമകനും ബിജെപി യുടെ അമ്മൂമ്മമുക്ക് ബൂത്ത് പ്രസിഡന്റുമായ രതീഷിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന രീതിയിലുള്ള കത്തും പതിച്ചു. ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും പിഴുതെടുത്ത് ഈ വീടിനു മുന്നില്‍ ഇട്ടിരുന്നു.
ഓട്ടോഡ്രൈവറായ ദിനേശനും അമ്മൂമ്മമുക്കില്‍ പലചരക്കുകട നടത്തുന്ന ശശിധരന്പിള്ളക്കും സതീശനും ഇതേ രീതിയിലുള്ള വധഭീഷണി കത്ത് ലഭിച്ചു. ഈ കത്ത് ശശിധരന്‍പിള്ളയുടെ കടയിലാണ് ഇട്ടിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് അക്രമവും ഭീഷണി കത്തുകളും നാട്ടുകാര്‍ കാണുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
മാവോവാദികളുടെ പേരിലാണ് കത്ത് എങ്കിലും അത് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനില്‍ നിന്നും ബിജെപിയുടെ സ്ഥാനാര്‍ഥി അമ്പിളി 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. അന്നുമുതല്‍ വിജയത്തിന് മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച പലരേയും ഭീഷണിപ്പെടുത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. നഗരസഭയിലേക്ക് നടന്ന കന്നിഅങ്കത്തില്‍ വിജയിച്ച ഏക ബിജെപി സ്ഥാനാര്‍ത്ഥിയാണ് അമ്പിളി. ഭര്‍ത്താവ് മരിച്ച ഇവര്‍ തയ്യല്‍ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇവര്‍ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയപ്പോള്‍ തന്നെ മുന്നണികള്‍ വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയിരുന്നു. ഫലം വന്നപ്പോള്‍ സിപിഐ സംസ്ഥാന നേതാവിന്റെ ഭാര്യയെ ഉള്‍പ്പടെ പിന്തള്ളി ഇവര്‍ വിജയിയായി. അന്നുമുതല്‍ സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: