ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ തെരുവില്‍ അവഹേളിക്കുകയും എസ്എന്‍ഡിപിയെയും നേതൃത്വത്തെയും നിരന്തരമായി സിപിഎം ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ എസ്എന്‍ഡിപി നടപടികള്‍ ആരംഭിച്ചു.
പുതിയ രാഷ്ട്രീയ നിലപാടുകള്‍ യോഗനേതൃത്വം സ്വീകരിച്ചതുമുതല്‍ സിപിഎം, എസ്എന്‍ഡിപിയെ നിരന്തരം വേട്ടയാടുകയാണ്.
സമത്വ മുന്നേറ്റയാത്രയ്ക്ക് സമാന്തരമായി ഡിവൈഎഫ്ഐ രണ്ടു ജാഥകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം നയം ഒത്തുതീര്‍പ്പല്ല, ആക്രമണം തന്നെയാണെന്ന് എസ്എന്‍ഡിപി നേതൃത്വത്തിന് ബോദ്ധ്യപ്പെട്ടു. ഇതിനെ ചെറുക്കാന്‍ സംഘടന കൂടുതല്‍ ഊര്‍ജ്ജസ്വലവും സംഘടിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ്എന്‍ഡിപി തുടക്കമിട്ടിട്ടുള്ളത്. സമത്വ മുന്നേറ്റ യാത്രയോടെ എതിരാളികളെ സംഘടനയുടെ ശേഷിയും സ്വാധീനവും ബോദ്ധ്യപ്പെടുത്തും. ശാഖാതലത്തിലും മേഖലാ തലത്തിലും താലൂക്ക് യൂണിയന് തലങ്ങളിലും ഇതുസംബന്ധിച്ച് ആദ്യ റൗണ്ട് യോഗങ്ങള്‍ ചേരുകയും യാത്ര വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ജില്ലാതലത്തില്‍ സംഘടനയുടെ ശക്തി വിളിച്ചോതുന്ന രീതിയില്‍ പ്രചാരണ ജാഥകളും യോഗങ്ങളും നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്. എസ്എന്‍ഡിപി മാത്രമല്ല, യോജിക്കാവുന്ന മുഴുവന്‍ സാമുദായിക സംഘടനകളെയും മറ്റു സംഘടനകളെയും ഇതില്‍ പങ്കാളികളാക്കും. ഹിന്ദുഐക്യം, നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ യോജിപ്പ്, സാമൂഹിക നീതി തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയായിരിക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
തെരഞ്ഞെടുപ്പില്‍ പലസ്ഥലങ്ങളിലും ബിജെപിയുമായി ഉണ്ടാക്കിയ സഖ്യം വിജയകരമായിരുന്നുവെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തോടെ ഈ സഖ്യം കൂടുതല്‍ വിശാലമാകുകയും തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്യുമെന്നാണ് എസ്എന്‍ഡിപി നിഗമനം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബിജെപിക്കും എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാല്‍പ്പതോളം നിയോജകമണ്ഡലങ്ങളില്‍ ഈ സഖ്യത്തിന് വിജയിക്കാന്‍ കഴിയുമെന്നാണ് എസ്എന്‍ഡിപി വിലയിരുത്തല്‍.
അതിനിടെ സമത്വമുന്നേറ്റയാത്ര പൊളിക്കാന്‍ സിപിഎം തങ്ങളുടെ മുഴുവന്‍ സംഘടനാ സംവിധാനവും വിനിയോഗിച്ചു തുടങ്ങി. എസ്എന്‍ഡിപിയുടെ ശാഖാതല ചുമതല വഹിക്കുന്ന സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും ഇത് സംബന്ധിച്ച യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തുകയാണ്. ചിലരെ പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. സമത്വ മുന്നേറ്റ യാത്രയ്ക്ക് സമാന്തരമായി ഡിവൈഎഫ്ഐ ജാഥ നടത്തുന്നത് യാത്രയിലെ യുവാക്കളുടെ പങ്കാളിത്തം കുറയ്ക്കാനാണെന്നും സംഘര്‍ഷം ബോധപൂര്‍വ്വം ഉണ്ടാക്കാനാണെന്നും എസ്എന്‍ഡിപി വിലയിരുത്തുന്നു.
ഇതെല്ലാം മറികടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും എസ്എന്‍ഡിപിയുടെ സംഘടനാ ശക്തിയുമായുള്ള മാറ്റുരയ്ക്കലാണ് സമത്വ മുന്നേറ്റയാത്രയോടനുബന്ധിച്ചുണ്ടാവുക. എന്തൊക്കെ ഭീഷണി ഉണ്ടായാലും സമത്വമുന്നേറ്റ യാത്ര സമാപിക്കുന്ന ഡിസംബര്‍ അഞ്ചിന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും എസ്എന്‍ഡിപി വ്യക്തമാക്കുന്നു. യാത്രയുടെ സമാപന സമ്മേളനത്തില്‍ അഞ്ചുലക്ഷം പേര് പങ്കെടുക്കും. ഓരോ ശാഖയില്‍ നിന്നും ഒരു വാഹനം എന്ന രീതിയിലാകും പ്രവര്‍ത്തകരെ എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: