കാഞ്ഞങ്ങാട്: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയല്‍ തോയമ്മലിലെ പരേതനായ രാമചന്ദ്രന്റെ ഭാര്യ നന്ദാലന്‍ വീട്ടില്‍ ജാനകിയമ്മ (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. കിടപ്പുമുറിയില്‍ കട്ടിലിനും അലമാരയ്ക്കുമിടയില് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തിന് മുണ്ടു ചുറ്റി വരിഞ്ഞിട്ടുണ്ട്. തലയ്ക്ക് അടിയേറ്റ മുറിവുണ്ട്. സമീപത്ത് നിന്ന് നീളമുള്ള ടോര്‍ച്ചും കണ്ടെത്തിയിട്ടുണ്ട്. മുറിയിലെ അലമാരയും ബാഗും തുറന്ന നിലയിലായിരുന്നു. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിയിരുന്നു. ബുധനാഴ്ച രാത്രി വീട്ടില്‍ നിന്ന് ഉച്ചത്തില്‍ റേഡിയോ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. വീട്ടില്‍ നിന്നും ഏഴ് പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയും റേഡിയോ നിലയ്ക്കാതെ പ്രവര്‍ത്തിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. ജില്ലാ പോലീസ് ചീഫ് ഡോ.എ.ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്ക്ക്, സിഐ യു.പ്രേമന്, എസ്.ഐ ബിജുലാല്‍ എന്നിവര്‍ സ്ഥലത്തെത്തി. കാസര്‍കോട് നിന്നും വിരലടയാള വിദഗ്ധരും കണ്ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
തൃശൂരിലുള്ള മകന്റെ വീട്ടിലായിരുന്ന ജാനകി ഒരാഴ്ച മുമ്പാണ് തോയമ്മലിലെ വീട്ടിലെത്തിയത്. പ്രാഥമിക നിഗമനത്തില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ജില്ലാ പോലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് പറഞ്ഞു. മക്കള്‍: ഗീരീഷ് (ഡയറക്ടര്‍, ഷെയര്‍ വെല്‍സ് കമ്പനി തൃശൂര്‍), ഗീത (സബ് ട്രഷറി നീലേശ്വരം). മരുമക്കള്‍: സുരേഷ് (ബാബു, അധ്യാപകന്, ജിയുപിഎസ് അച്ചാംതുരുത്തി), സംഗീത (കരിവെള്ളൂര്‍). സഹോദരങ്ങള്‍: കുഞ്ഞമ്പു (പടന്നക്കാട്), കൃഷ്ണന് (അരയി പാലം), മാധവി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: