കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ച് ബിഎംഎസ്സ് പ്രവര്‍ത്തകനായ ഡ്രൈവര്‍ക്ക് കുത്തേറ്റു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന് സന്ദീപിനാണ് (34) കുത്തേറ്റത്.
കഴുത്തിനും വയറ്റിനും കൈക്കും കുത്തേറ്റ സന്ദീപ് അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ചാണ് സന്ദീപിനെ അഞ്ജാത സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും കുത്തേറ്റ സന്ദീപ് ഓടി തൊട്ടടുത്ത കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡില്‍ ഓടിക്കയറുകയും അവിടെ ബോധരഹിതനായി വീഴുകയുമായിരുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ സെക്യൂരിറ്റി ജീവനക്കാരന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയാണ് സന്ദീപിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളുരുവിലേക്കും കൊണ്ടു പോയത്.
സന്ദീപിന്റെ കൂടെയുണ്ടായിരുന്ന മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ സ്പെഷ്യല്‍ ട്രെയിനുള്ളതിനാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയിരുന്നു. ഓട്ടോ സ്റ്റാന്‍ഡില്‍ തനിച്ചായിരുന്ന സന്ദീപ് തന്റെ ഓട്ടോയ്ക്കുള്ളില്‍ മയങ്ങിയപ്പോഴാണ് കുത്തേറ്റതെന്ന് സംശയിക്കുന്നു. കഴുത്തിന്റെ ഞരമ്പ് മുറിഞ്ഞിരുന്നു. കൈക്കും കുത്തേറ്റിട്ടുണ്ട്. ബട്ടംപാറയിലെ വീട് പൊളിച്ചതിനാല്‍ സന്ദീപും കുടുംബവും ഇപ്പോള്‍ ചൂരിയിലെ വാടക വീട്ടിലാണ് താമസം.
കത്തിക്കുത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ്, കാസര്‍കോട് ഡിവൈഎസ്പി സുകുമാരന്‍, കാസര്‍കോട് സിഐ പി കെ സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ തന്നെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിവാഹിതനായ സന്ദീപിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: