ഇസ്ലാമബാദ്: ഭീകരത വളര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി പാക്കിസ്ഥാനില്‍ 102 മദ്രസകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. ഭീകര സംഘടനകള്‍ക്കായി വിവിധ അക്കൗണ്ടുകളിലേക്കെത്തിയ പണം മരവിപ്പിച്ചു. സിന്ധില്‍ 87, ഖൈബര്‍ പഖ്ത്തൂണില് 13, പഞ്ചാബില്‍ രണ്ട് മദ്രസകളാണ് അടുത്തിടെ അടച്ചത്. ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിഖാന് പാക് ദേശീയ അസംബ്ലിയെ അറിയിച്ചു.
എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് സ്റ്റേറ്റ് ബാങ്കിലെ 126 അക്കൗണ്ടിലുള്ള ഒരു ബില്യണ്‍ രൂപയാണ് മരവിപ്പിച്ചത്. ഹവാല മാര്‍ഗത്തിലൂടെയും ഹുണ്ടികകൡലൂടെയുമെത്തിയ 251.2 മില്യണ്‍ രൂപ പിടിച്ചെടുത്തു. 2004ല്‍ പേഷവാറില്‍ നടന്ന ചൗക് യാദ്ഗാര്‍ ഓപ്പറേഷനില്‍ പങ്കാളിയായവരെന്നു കരുതുന്നവരില്‍നിന്ന് 19.77 മില്യണും പിടിച്ചു.
ഭീകരവാദം മൂലം വിവിധ പ്രവിശ്യകള്‍ക്ക് കോടികളുടെ നഷ്ടമെന്നും നിസാര്‍ അലിഖാന് പറഞ്ഞു.
നിരോധിത സംഘടനകളില്‍ അംഗങ്ങളായ ഏഴായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇവരില്‍ ഇരുന്നൂറോളം പേര് കൊടുംഭീകരരുടെ ലിസ്റ്റിലുള്ളവര്‍. ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നവരെ പിടികൂടാനുള്ള ശ്രമം സര്‍ക്കാര്‍ വ്യാപകമാക്കിയെന്നും അലിഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: