ലോകത്തിലെ മിന്നുന്നതും മയക്കുന്നതുമായ കാര്യങ്ങളില്‍ മനസ്സ് കുടുങ്ങി പോകാന്‍ ഇടകൊടുക്കരുത്. പ്രവൃത്തി ഒരു പ്രതിബന്ധമല്ല. കുടുംബ വ്യവസ്ഥിതി നിങ്ങളെ ബന്ധിക്കുന്നില്ല. സ്വന്തം പ്രവൃത്തികളും വാസനകളുമാണ് നിങ്ങളെ ബന്ധിക്കുന്നത്. കുടുംബ സംവിധാനമാകട്ടെ ശിക്ഷണത്തിനും വീക്ഷണത്തെ വിശാലമാക്കാനും മനസ്സിനെ വികസിപ്പിക്കുവാനും പ്രയോജനപ്പെടുത്തണം. ആത്മനിയന്ത്രണ ശക്തിയെ അത് പ്രവൃദ്ധമാക്കുകയും ആത്മത്യാഗാഭിരുചിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ സാധനാനിഷ്ഠരാകുമ്പോള് ആദ്ധ്യാത്മികതയില്‍ ഉയരും. 24 മണിക്കൂറും ധ്യാനനിമഗ്നരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പടിപടിയായി, അനുക്രമം പുരോഗതി പ്രാപിക്കണം. സാത്വികഗുണങ്ങള്‍ വികസിപ്പിക്കാതെ മനസ്സിന് ധ്യാനമഗ്നമാകാന് കഴിയില്ല. സ്വന്തം ആത്മാവില്‍ സുപ്രതിഷ്ഠിതനായി നിസംഗതയോടെ കര്‍മ്മങ്ങള്‍ ചെയ്യണം എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. എല്ലാവര്ക്കും ‘ഞാന്‍’ എന്നൊരു വിചാരമുണ്ട്. അത് മനസ്സിന്റെ ഒരു വൃത്തിയാണ്. ഓരോരുത്തരിലും ഇത് വ്യക്തിബോധത്തെ ഉണ്ടാക്കുന്ന ആശയങ്ങളാണ്.
ഇതാണ് അഹന്ത. ഈശ്വരനില്‍ നിന്ന് വിഭിന്നമാണ് നിങ്ങളെന്ന ബോധത്തെ ഇത് ജനിപ്പിക്കുന്നു. ഏറ്റവും സങ്കുചിതമായ ഞാനെന്ന വിചാരം തിരോഭവിക്കണം. ഞാനെന്ന ശബ്ദത്തിന്റെ ശരിയായ ലക്ഷ്യം പരമാത്മാവാണ്. ഞാനെന്ന ബോധം പരമാത്മാവില്‍ വിലയിക്കട്ടെ അപ്പോള്‍ നിങ്ങള്‍ ഈശ്വരന്റെ തൃക്കരങ്ങളില്‍ ഒരു ഉപകരണമായി ഭവിക്കും. ഇതാണ് അഹന്ത യറ്റ അവസ്ഥ. ഈ അവസ്ഥ കര്‍മ്മമേഖലക്ക് ഉപരിയാണ്.
സ്വയം അനുഭവിച്ചറിയുക തന്നെ വേണം. ഈ സ്ഥിതി അനുഭവമാകുന്നതുവരെ നിങ്ങള്‍ വിവേകം കൊണ്ട് സങ്കുചിതമായ ‘ഞാന്‍’ എന്ന ഭാവത്തെ തിരസ്കരിച്ച് പ്രജ്ഞയെ ഈശ്വരചിന്തയില്‍ നിരന്തരം നിലനിര്‍ത്തണം. ‘ഞാന്‍’ എന്ന ലക്ഷ്യമായ അര്‍ത്ഥത്തെ എപ്പോഴും ഓര്‍മ്മിക്കുകയും വേണം. നിങ്ങള്‍ ആത്മനിഷ്ഠയില്‍ നിന്നും വ്യതിചലിച്ചാല്‍ മാനസിക പ്രപഞ്ചത്തില്‍ കുടുങ്ങിപ്പോകും. അതിനൊരിക്കലും ഇട കൊടുക്കരുത്.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: