‘എന്നും ഓണമായിരുന്നെങ്കിൽ എന്തു രസമായിരുന്നേനേ’ എന്നു കുട്ടികൾ പറയുന്നത് കേൾക്കാറില്ലേ? എന്നും സന്തോഷിച്ച് ആർത്തുല്ലസ്സിച്ചു നടക്കുവാനാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞദിവസങ്ങളിൽ അമൃതപുരിയിൽ കുട്ടികളുടെ ഒരു ക്യാമ്പ് നടന്നു. എത്ര ഉത്സാഹഭരിതരായിരുന്നു അവർ! അമ്മയോടൊപ്പം പാടുകയും സന്തോഷിക്കുകയും ചെയ്തു, കുട്ടികൾ.
കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹമുണ്ടല്ലോ? അതിന് ഓണവും വിഷുവുമൊക്കെ ആഘോഷിക്കുന്നു. വർഷത്തിൽ ഒരിക്കൽമാത്രം ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിച്ചാൽപോരാ. നമ്മുടെ ജീവിതം എല്ലായ്പോഴും ആഘോഷമാക്കി മാറ്റാൻ കഴിയും അതിനുള്ള മാർഗ്ഗം ഋഷീശ്വരന്മാർ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. അതിനു ന!ാം നമ്മെത്തന്നെ തയ്യാറാക്കണം. മാനസികമായ ആ ഒരുക്കത്തിന്റെ പേരാണ് ആദ്ധ്യാത്മികം.
മഹാബലിയുടെ കാലത്ത് എല്ലാവരും ഒരുപോലെ ആയിരുന്നു. കള്ളവും ചതിയും ഇല്ലായിരുന്നു എന്നാണല്ലോ കഥ. തന്റെ പ്രജകളെ ഒരുപോലെകണ്ട് സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇത് സാധാരണ മനുഷ്യനു ചെയ്യുവാൻ കഴിയുന്ന കാര്യമല്ല. പ്രപഞ്ചം മുഴുവൻ ഈശ്വര ചൈതന്യമാണ് എന്നറിഞ്ഞ മഹാപുരുഷനായിരുന്നു മഹാബലി. ശരിയായ ജനാധിപത്യമായിരുന്നു മഹാബലിയുടെ കാലത്ത് ഉണ്ടായിരുന്നത്.
കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ കേരളത്തിൽ ജാതിമതഭേദമില്ലാതെ ഓണം ആഘോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു എന്ന് അമ്മയ്ക്ക് തോന്നുന്നു. ഇതിന് പല കാരണങ്ങൾ ഉണ്ടാവ!ാം. എങ്കിലും മനുഷ്യമനസ്സിൽ സ്വാർത്ഥതയും വിദ്വേഷവും പ്രതികാരവും നിറഞ്ഞതാണ് പ്രധാനമായ കാരണമെന്ന് അമ്മയ്ക്ക് തോന്നുന്നു.
ഇപ്പോൾ കുട്ടികൾക്ക് മാത്രമാണ് പൊന്നോണം. മുൻവിധി കുറവായതുകൊണ്ടാണ് അവർക്ക് ഓണം കൊണ്ടാടാൻ കഴിയുന്നത്. കുട്ടികൾ നിഷ്കളങ്കരുമാണ്. ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിലുള്ള അതിർവരമ്പുകൾ കാരണം മുതിർന്നവർക്ക് ഓണംപോലും ആസ്വദിക്കുവാൻ സാധിക്കുന്നില്ല.
രാജ്യങ്ങളും വ്യക്തികളുമെല്ല!ാം പരസ്പരം ആധിപത്യം സ്ഥാപിക്കുവാനുള്ള പരാക്രമമാണ് ഇന്ന് കാണിക്കുന്നത്. ഇതിനിടെ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം പകരുന്ന ആഘോഷങ്ങൾ നമുക്ക് നഷ്ടപ്പെടുന്നു. പുരുഷൻ സ്ത്രീയിലും സ്ത്രീ പുരുഷനിലും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു.ഒരു ജാതി മറ്റൊരുജാതിയുടെ മേലിലും ഒരുരാജ്യം മറ്റൊരു രാജ്യത്തിന്റെ മേലും മേൽക്കോയ്മ പുലർത്താൻ ശ്രമിക്കുന്നു. ഇതു ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രകടമാവുന്നു. അത്തരം മനസ്സിൽ സ്നേഹമില്ല. ക്രോധവും വിദ്വേഷവും മാത്രമേഉള്ളൂ. ഇത്തരം വാസനകൾ ഭരിക്കുന്ന ലോകത്തിൽ എല്ലാ ആഘോഷങ്ങളും വെറും ചടങ്ങുകൾ ആയിത്തീരും. ഇതുപാടില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. മാനവരാശിയുടെ ഏറ്റവും വലിയ ആവശ്യമാണ് അത്. ഓണമായാലും ക്രിസ്തുമസ്സായാലും നബിദിനമായായലും മതപരമായ ആഘോഷങ്ങളുടെ ആത്മീയ ഭാവവും ആന്തരികാർത്ഥവും മനസ്സിലാക്കണം. എങ്കിൽമാത്രമേ സമൂഹത്തിനും മനുഷ്യനും നന്മയുണ്ടാകൂ.
‘കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ’ എന്ന ഭാവം മുഴുത്ത അഹന്തയാണ്. ശരീരം മനസ്സ് ബുദ്ധി ഇവയുടെ മാത്രം ശക്തിയിൽ വിശ്വസിക്കുന്നവരുടെ മുദ്രാവാക്യമാണത്. എന്നാൽ ഈശ്വരശക്തി അല്ലെങ്കിൽ ആത്മീയശക്തിയില്ലെങ്കിൽ ശരീരത്തിന്റെ പരിമിതിയുടേയും ശുദ്ധചൈതന്യമായ ആത്മാവിന്റെ അപരിമിത ശക്തിയുടേയും സാക്ഷാത്കാരമാണ് മഹാബലിയുടേയും വാമനന്റേയും കഥ സൂചിപ്പിക്കുന്നത്.
വാമനൻ മഹാബലിയുടെ ഉള്ളിലാണ് ജനിച്ചത്. വാമനന്റെ രൂപം ചെറുതാണ്. പ്രപഞ്ചശക്തിയും മനുഷ്യനിൽ കുടികൊള്ളുന്ന ജീവശക്തിയും ഒന്നാണ്. മനുഷ്യനെ ചെറിയ വ്യക്തിയാക്കി മാറ്റുന്നത്. അഹന്തയാണ്. അഹങ്കാരം വെടിഞ്ഞ് ഉള്ളിലുള്ള വിശ്വ ചൈതന്യത്തെ അറിയുന്ന മനുഷ്യൻ വിശ്വത്തോളം വളരും. അവൻ എല്ലാ പരിമിതികൾക്കും അതീതനാവും. അതുകൊണ്ടാണ് വാമനൻ ഒരു ചുവടുകൊണ്ട് ഭൂമിയും മറ്റേ ചുവടുകൊണ്ട് സ്വർഗ്ഗവും അളന്നു എന്ന് പറയുന്നത്. മൂന്നാമത്തെ ചുവടുവയ്ക്കാൻ സ്ഥലം ഇല്ലാതെയായി. ചൈതന്യം സർവ്വത്ര വ്യാപ്തവുമാണ്, എന്നാൽ അതീതവുമാണ് എന്നാണ് ഇതിന്റെ അർത്ഥം. മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തി എന്നാൽ, മഹാബലി ശരീരത്തിന്റെ പരിമിതികൾക്ക് അതീതനായി എന്നാണ് അർത്ഥം.ഇതുകൊണ്ടാണ് വാമനൻ മഹാബലിയുടെ ഉള്ളിലാണ് ജനിച്ചത് എന്ന് അമ്മ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: