കായംകുളം: നഗരസഭയില്‍ വിജയിച്ച ബിജെപി അംഗങ്ങള്‍ ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തി നഗരസഭാ ഹാളിലേക്ക് പ്രവേശിച്ചു. നഗരസഭാ കവാടത്തില്‍ ഒരുക്കിയ പന്തലില്‍ രാവിലെ 10ന് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. മുതിര്‍ന്ന അംഗം എം.എ.കെ. ആസാദിന് വരണാധികാരി ആദ്യ സത്യവാചകം ചൊല്ലി നല്കി. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് എം.എ.കെ. ആസാദാണ് സത്യവാചകം ചൊല്ലി കൊടുത്തത്. വാര്‍ഡിന്റെ ക്രമത്തില്‍ അംഗങ്ങളുടെ സത്യ പ്രതിജ്ഞയ്ക്ക് ശേഷമാണ് ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ബിജെപി കൗണ്‍സിലര്‍മാരായ പാലമുറ്റത്ത് വിജയകുമാര്‍, ഡി.അശ്വനിദേവ്, രാജേഷ്കമ്മത്ത്, സദാശിവന്, രമണി ദേവരാജ്, ഓമന അനില്‍, സുരേഖ എന്നിവര്‍ നഗരസഭാഹാളില്‍ പ്രവേശിച്ചത്.
നഗരസഭയിലെ അഴിമതി ഭരണം അവസാനിപ്പിച്ച് സത്ഭരണം കാഴ്ചവയ്ക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ചാണക വെള്ളം തളിച്ച് ശുദ്ധിവരുത്തിക്കൊണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍പിള്ള പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിലെ ഇടത് വലത് കക്ഷികളുടെ ദുര്‍ഭരണത്തിനെതിരെ ബിജെപി ശക്തമായി പ്രതികരിക്കുമെന്നും ജനോപകാര പ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ബിജെപിയുടെ ശക്തരായ അംഗങ്ങളുടെ നേതൃത്വത്തില്‍ നഗരസഭയിലെ അഴിമതി രഹിത നഗരസഭയാക്കി ഉയര്‍ത്തുവാന്‍ ബിജെപി ശ്രമിക്കും. നഗരസഭാ ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബിജെപി മത്സരിക്കുമെന്നും ജയചന്ദ്രന്‍പിള്ള പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന സമിതിയംഗം ഡോ.കെ.ജി. മോഹന്‍, ജെ.രാധാകൃഷ്ണന്, ഷാജി ദളവാമഠം, ദേവരാജന്‍, രതീഷ്, ശിവാനന്ദന് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: