കൊല്ലം: ഭരണത്തില്‍ ഇതാദ്യമായി സഖ്യകക്ഷിയായിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാതെ ആര്‍എസ്പിയെ അപമാനിച്ചെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി.
ദേവസ്വം ബോര്‍ഡില്‍ അംഗത്വം വേണമെന്ന് ആര്‍എസ്പി രേഖാമൂലം ആവശ്യപ്പെട്ടതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും നിശ്ചയിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി നേതൃത്വം അറിഞ്ഞത്.
പ്രാതിനിധ്യ കാര്യത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയോ ആര്‍എസ്പിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയോ തീരുമാനമെടുക്കാതെ കോണ്‍ഗ്രസ് അപമാനിച്ചിരിക്കുകയാണ്. എല്‍ഡിഎഫിലും യുഡിഎഫും പാര്‍ട്ടി ഉണ്ടായിരുന്ന കാലത്തൊക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആര്‍എസ്പിക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നു. പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആര്.എസ്.പിക്ക് പ്രാതിനിധ്യം ഇല്ലാത്ത ഒരു ദേവസ്വം ബോര്‍ഡ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രേമചന്ദ്രന് പറഞ്ഞു.
അതേസമയം മുന്നണി മാറ്റത്തെക്കുറിച്ച് പ്രേമചന്ദ്രന് പ്രതികരിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആര്‍എസ്പിക്കേറ്റ പരാജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിന് കാരണമായി. പല സ്ഥലത്തും കോണ്‍ഗ്രസ് കാലുവാരിയതായി അണികള്‍ ആരോപിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാദൗര്ബല്യങ്ങള്ക്ക് ആര്‍എസ്പിയും വില കൊടുക്കേണ്ടി വന്നതായാണ് അദ്ദേഹം പറഞ്ഞത്.
കുന്നത്തൂരില്‍ ആര്‍എസ്പിയുടെ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് സിപിഎം സഹായമില്ലാതെ വിജയിക്കാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന. വോട്ടിങ് പാറ്റേണില്‍ വിശദമായ പഠനം നടത്തിയ പാര്‍ട്ടി കമ്മിറ്റിയും ഇത് ശരിവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: