കൊച്ചി: അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിന് ഇത്തവണ കോഴിക്കോട് വേദിയാകും. ഡിസംബർ അഞ്ച് മുതൽ എട്ട് വരെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലാണ് കൗമാര കേരളത്തിന്റെ കായിക മാമാങ്കം അരങ്ങേറുക. കാൽ നൂറ്റാണ്ടിനുശേഷമാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ മീറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.
1990-91ലായിരുന്നു അവസാനമായി നഗരം മീറ്റിന് വേദിയായത്. നേരത്തെ ഡിസംബർ എട്ട് മുതൽ 11 വരെ കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ സിന്തറ്റിക് ട്രാക്കിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നത് വൈകിയതോടെ മീറ്റ് കോഴിക്കോട്ടേക്കു മാറ്റി.
റവന്യൂ ജില്ലാ മീറ്റുകൾ ഈ മാസം അവസാന വാരവും, ഡിസംബർ ആദ്യ വാരവുമായി പൂർത്തിയാകും. ഇതിനിടെ, ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്കു താരങ്ങളെ വിട്ടുനൽകാൻ മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ചില പ്രധാന സ്കൂളുകൾ മടികാണിക്കുന്നു. ഭാവിയിൽ കുട്ടികളുടെ ജോലി അടക്കമുള്ള കാര്യങ്ങൾക്ക് പരിഗണന ലഭിക്കുന്നത് സംസ്ഥാന, ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റുകളുടെ സർട്ടിഫിക്കറ്റുകൾക്ക്. എന്നാൽ, സംസ്ഥാന മീറ്റിലെ ചാമ്പ്യൻ സ്കൂളാകാൻ ലക്ഷ്യമിട്ടാണ് കുട്ടികളെ ദേശീയ ജൂനിയർ മീറ്റിലേക്ക് വിട്ടു നൽകാൻ സ്കൂളുകൾ മടി കാണിക്കുന്നത്. എറണാകുളം ജില്ലയിലെ ചില പ്രമുഖ സ്കൂളുകളാണ് ഈ അപ്രഖ്യാപിത വിലക്കിനു പിന്നിൽ. ദേശീയ ജൂനിയർ മീറ്റിൽ പങ്കെടുക്കാൻ കുട്ടികൾക്ക് ആഗ്രഹമുണ്ടെങ്കിലും പരിശീലകരുടെ എതിർപ്പ് അവരെ പിന്നോട്ടു വലിക്കുന്നു.
അതേസമയം, കൗമാര കായിക കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികൾ. ഉപജില്ലാ, റവന്യൂ ജില്ലാ മീറ്റുകളും ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റുകളിലെ കഠിനാധ്വാനത്തിനു ശേഷം ക്രിസ്മസ് പരീക്ഷ പടിവാതിൽക്കൽ. പഠനവും ട്രാക്കിലെ പോരാട്ടവും ഒരുമിച്ച് കൊണ്ടുപോകാൻ നന്നായി വിയർക്കണം. ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് 21 മുതൽ 25 വരെ റാഞ്ചിയിൽ. 17നും 18നുമായി യാത്ര തിരിക്കുന്ന താരങ്ങൾ 29നാണ് കേരളത്തിൽ തിരിച്ചെത്തുക. ജൂനിയർ ദേശീയ മീറ്റ് കഴിഞ്ഞെത്തുന്ന ഇവർക്ക് വിശ്രമത്തിനു പോലും സമയം തികയില്ല. അതിനു പിന്നാലെ സംസ്ഥാന മീറ്റിനായി വീണ്ടും ട്രാക്കിലിറങ്ങണം. ഇതിനു ശേഷമാണ് ക്രിസ്മസ് പരീക്ഷ. പരീക്ഷ കഴിയുന്നതോടെ ദേശീയ സ്കൂൾ മീറ്റിനായി വീണ്ടും ട്രാക്കിലേക്ക്.
ഇത്തവണ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്ഥലത്താണ് ദേശീയ സ്കൂൾ മീറ്റ്. മഹാരാഷ്ട്രയിലെ പൂനെയിലും നാസിക്കിലും. കേരളത്തിന്റെ അപ്രമാദിത്യം തകർക്കുക ലക്ഷ്യമിട്ടാണ് നീക്കമെന്ന് ആരോപണമുണ്ട്. പെൺകുട്ടികളുടേത് ഡിസംബർ 15 മുതൽ 19 വരെ പൂനെയിൽ, ആൺകുട്ടികളുടേത് 2016 ജനുവരി 16 മുതൽ 20 വരെ നാസിക്കിൽ. എന്നാൽ, ഈ തീയതികൾക്ക് മാറ്റം വന്നേക്കാനും സാധ്യത.
ഡിസംബർ അവസാന വാരവും ജനുവരി ആദ്യ വാരവുമായി ദേശീയ സ്കൂൾ മീറ്റ് നടത്തുന്നതിനെ കുറിച്ചും ആലോചന. ഐഎസ്എൽ ഫുട്ബോളിൽ പൂനെ എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് പെൺകുട്ടികളുടെ മീറ്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബാലെവാഡിയിലെ ശിവ് ഛത്രപതി ശിവാജി സ്പോർട്സ് കോംപ്ലക്സ്. ഐഎസ്എൽ മത്സരങ്ങൾ അവസാനിക്കുന്നത് ഡിസംബർ 20ന്. അതിനാലാണ് തീയതി മാറ്റം ദേശീയ സ്കൂൾ മീറ്റ് ഫെഡറേഷന്റെ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: