ഫുഷു (ചൈന): നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ സൈന നെഹ്വാൾ ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തി. അതേസമയം മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായ പി.വി. സിന്ധു പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ട് പുറത്തായി.
രണ്ടാം റൗണ്ടിൽ മലേഷ്യയുടെ ടീ ജിങ് യിയെയാണ് 21-10, 19-21, 21-19 എന്ന സ്കോറിന് കീഴടക്കിയാണ് സൈന ക്വാർട്ടറിലേക്ക് കുതിച്ചത്. മത്സരം 55 മിനിറ്റ് നീണ്ടുനിന്നു. ആദ്യ റൗണ്ടിൽ ചൈനയുടെ സൺ യുവിനെ തോൽപ്പിച്ച സൈന ക്വാർട്ടറിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിടും.
അഞ്ചാം സീഡ് ചൈനയുടെ ഷിസിയാൻ വാങിനോടാണ് സിന്ധു തോറ്റത്. ഒരു മണിക്കൂറും 28 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ കീഴടങ്ങൽ. ആദ്യ ഗെയിം നേടി പ്രതീക്ഷയുണർത്തിയ തുടർന്നുള്ള രണ്ട് ഗെയിമുകളിലും പരാജയപ്പെടുകയായിരുന്നു. സ്കോർ: 21-18, 18-21, 16-21. ലോക രണ്ടാം നമ്പർ താരം കരോലിന മെറിനാണ് ക്വാർട്ടറിൽ വാങ്ങിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: