ഹൂസ്റ്റണ്‍: ഓള് സ്റ്റാര്‍ ക്രിക്കറ്റ് പരമ്പര വോണ്‍ വാരിയേഴ്സിന്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 57 റണ്‍സിന്റെ വിജയമാണ് വോണ്‍ വാരിയേഴ്സ് സച്ചിന് ബ്ലാസ്റ്റേഴ്സിനുമേല്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത വോണ്‍ വാരിയേഴ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് അടിച്ചുകൂട്ടി. തുടര്‍ന്ന് വിജയ ലക്ഷ്യമായ 263 റണ്‍സ് പിന്തുടര്‍ന്ന ബ്ലാസ്റ്റേഴ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 30 പന്തില്‍ ആറ് വീതം സിക്സറും ഫോറുമടക്കം 70 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് മുന്നില്‍നിന്ന് പടനയിച്ചത്. സംഗയാണ് മാന്‍ ഓഫ് ദി മാച്ചും.
ടോസ് നേടിയ സച്ചിന് എതിരാളികളെ ബാറ്റിങിനയച്ചു. ഒന്നാം വിക്കറ്റില്‍ വോണ്‍ വാരിയേഴ്സിനായി മൈക്കിള്‍ വോഗനും മാത്യു ഹെയ്ഡനും ചേര്‍ന്ന് 5.4 ഓവറില്‍ 51 റണ്‍സ് അടിച്ചെടുത്തു. 22 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വോഗനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സ്വാനാണ് ആദ്യ വിക്കറ്റ് വാരിയേഴ്സിനായി നേടിയത്. അധികം കഴിയും മുന്നേ 15 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സറുമടക്കം 32 റണ്‍സെടുത്ത ഹെയ്ഡനെ മക്ഗ്രാത്ത് ബൗള്‍ഡാക്കുകയും ചെയ്തു. എന്നാല്‍ മുന്നാം വിക്കറ്റില്‍ കല്ലിസും സംഗക്കാരയും ഒത്തുചേര്‍ന്നതോടെ വോണ്‍ വാരിയേഴ്സ് കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത കല്ലിസിനെ സെവാഗിന്റെ ബൗളിംഗില്‍ മുരളീധരന് പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്.
തുടര്‍ന്നെത്തിയ റിക്കി പോണ്ടിംഗ് 16 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 41 റണ്‍സും ആന്‍ഡ്രൂ സിമണ്ട്സ് ആറ് പന്തില്‍ നിന്ന് പുറത്താകാതെ 19ഉം ജോണ്ടി റോഡ്സ് എട്ട് പന്തില്‍ നിന്ന് പുറത്താകാതെ 18ഉം റണ്‍സ് നേടിയതോടെ വോണ്‍ വാരിയേഴ്സ് 262 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. ബ്ലാസ്റ്റേഴ്സിനായി ക്ലൂസ്നര് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സിനു മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ സെവാഗിനും സച്ചിനും കഴിഞ്ഞില്ല. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ വിരേന്ദര്‍ സെവാഗിനെ (എട്ട് പന്തില്‍ 16) അജിത് അഗാര്‍ക്കര്‍ ബൗള്‍ഡാക്കി.
സ്കോര്‍ 43-ല്‍ നില്ക്കുമ്പോള് സൗരവ് ഗാംഗുലിയും (12 പന്തില്‍ 12) പവലിയനിലെത്തി. 8.2 ഓവറില്‍ സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ 20 പന്തില്‍ 33 റണ്‍സ് നേടിയ സച്ചിനെ സഖ്ലൈന് മുഷ്താഖ് ബൗള്‍ഡാക്കി. തുടര്‍ന്ന് ബ്രയാന്‍ ലാറ (21 പന്തില്‍ 19), മഹേല ജയവര്ദ്ധെന (അഞ്ച്), ലാന്‍സ് ക്ലൂസ്നര് (18 പന്തില്‍ 21) എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ പവലിയനിലേക്ക് മടങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ആറിന് 130 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് ഷോണ്‍ പൊള്ളോക്കിന്റെ (55) ഒറ്റയാള്‍ പോരാട്ടമായിരുന്നു. സ്കോര്‍ 192-ല്‍ എത്തിയപ്പോള്‍ 22 പന്തില്‍നിന്ന് ഏഴു സിക്സും ഒരു ഫോറും അടക്കം 55 റണ്‍സെടുത്ത പൊള്ളോക്കിനെ സിമണ്ട്സ് ഹെയ്ഡന്റെ കൈകളിലെത്തിച്ചു. എട്ട് പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ഗ്രെയിം സ്വാനും മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സ് നേടിയ മുത്തയ്യ മുരളീധരനും ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ പുറത്താകാതെ നിന്നു. വാരിയേഴ്സിനായി സിമണ്ട്സ് നാലു വിക്കറ്റ് വീഴ്ത്തി. മൂന്നാം മത്സരം ശനിയാഴ്ച ലോസ് ആഞ്ചലസില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: