കുടയത്തൂര്‍: കുടയത്തൂരില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. നിലവില്‍ 6 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫ് 2 സീറ്റിലേക്ക് ഒതുങ്ങി. യുഡ്എഫില് നിന്നും ഭരണം പിടിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ എല്‍ഡിഎഫിന് പഞ്ചായത്തില്‍ കാലിടറി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ എല്‍ഡിഎഫ് നേതാക്കളെ ഒന്നടങ്കം ജനം തിരസ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് മത്സരിച്ച സിപിഎമ്മിന്റെ സതി ശശിധരന്റെ തോല്‍വി പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. സിപിഎം നേതാക്കളായ ബിബി ജോസ്, എഎസ് രാധാകൃഷ്ണന് എന്നിവരും തോല്‍വി അറിഞ്ഞു. ഒന്നാം വാര്‍ഡില്‍ നിന്നും സിപിഐയിലെ സുനില്‍ സെബാസ്റ്റ്യന്‍ കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി സാബു തെങ്ങുംപിള്ളിയോട് തോല്‍വി ഏറ്റുവാങ്ങി. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന 11-ാം വാര്‍ഡ് ബിജെപി പിടിച്ചെടുത്തതും സിപിഎമ്മിന് ക്ഷീണമായി. പഞ്ചായത്തില്‍ കാലുറപ്പിക്കുവാനുള്ള സിപിഎമ്മിന്റെ മോഹങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പിലൂടെ ജനം തിരിച്ചടി നല്‍കിയത്. സിപിഎം പ്രസ്റ്റീജ് മത്സരമായി കണ്ടിരുന്ന 4-ാം വാര്‍ഡിലെ സിപിഎം നേതാവ് ബിബി ജോസ് മുസ്ലിംലീഗിന്റെ അനസ്സിനോട് തോറ്റത് പഞ്ചായത്തില്‍ ചര്‍ച്ചാവിഷയമായി. പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ഗോദായില്‍ മുഖം നഷ്ടപ്പെട്ട് ആഭ്യന്തര സംഘര്‍ഷങ്ങളിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: