കല്‍പ്പറ്റ : കേരള അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരകുപ്പയില്‍ വേടഗൗഡ വിഭാഗക്കാര്‍ പരമ്പരാഗത ഉത്സവതിമിര്‍പ്പോടെ മൂരിഅബ്ബ ആഘോഷിച്ചു. ബേഡക അഥവാ വേഡ ഗൗഡ എന്നറിയപ്പെടുന്ന വനവാസി വിഭാഗക്കാരുടെ കാര്ഷികാനുഷ്ടാനമാണിത്. ദീപാവലി ആഘോഷമായിട്ടാണ് മൂരിഅബ്ബയെ കണക്കാക്കുന്നത്. ദീപാവലിക്കുശേഷം വരുന്ന അമാവാസിയുടെ പിറ്റേദിവസം കബനിയുടെ തീരത്തെ ഏഴ് പുരാതന ജനവാസകേന്ദ്രങ്ങളില്‍നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ അണിയിച്ചൊരുക്കിയ കാളകൂട്ടങ്ങളെ ബൈരക്കുപ്പ ബസവേശ്വര ഭൈരവി ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും.
തുടര്‍ന്നുള്ള കാളയോട്ടത്തെയാണ് മൂരിഅബ്ബ അഥവാ മൂരിച്ചാട്ടം എന്ന് വിളിക്കുന്നത്. ആഘോഷങ്ങള്‍ക്ക് പുറപ്പെടുന്നതിന് മുന്‍പ് എല്ലാസംഘങ്ങളും കാളകളുമായി കബനീ തീരത്തെത്തി തിരി തെളിയിച്ച് നാളികേരമുടച്ച് നദിയെ വണങ്ങും. കബനിയുടെ തീരത്തെ കടഗദ്ദ, മച്ചൂര്, ബാവലി, ചേകാടി. കൊള്ളവള്ളി തുടങ്ങിയ ഏഴോളം കേന്ദ്രങ്ങളില്‍നിന്നാണ് മൂരി അബ്ബയില്‍ പങ്കെടുക്കാനുള്ള കാളകൂട്ടങ്ങളും വനവാസി വിഭാഗങ്ങളും എത്തുന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍ബന്ധ മതപരിവര്‍ത്തനം ഭയന്ന് പ്രാണനുംകൊണ്ട് പലായനം ചെയ്യ്ത ചിത്രദുര്‍ഗ്ഗയില്‍ നിന്നുളള വേടഗൗഡര്‍ കബനിക്കരയില്‍ എത്തിയതിന്റെ ഓര്‍മ്മ പുതുക്കലാണിതെന്നും അഭിപ്രായമുണ്ട്.
കബനിയുടെ മറുകരയില്‍ വയനാട്ടില്‍ നെല്‍പ്പാടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതും മൂരിയബ്ബയോടടുത്ത തുലാം പത്തിനാണ്. പൂതാടിക്കോട്ട ഭഗവതി ക്ഷേത്തില്‍ പുത്തരിആഘോഷങ്ങള്ക്ക് ചുമതലപ്പെട്ടവര്‍ വയനാട്ടിലെ പട്ടിക വര്‍ഗ്ഗ വിഭഗക്കാരായ കുറുമ്മരാണെന്നതും ശ്രദ്ധേയമാണ്. പുത്തരി ആഘോഷത്തിന് തുലാം 10 ന് പാടത്തുനിന്നും നെല്ക്കതിര് കൊയ്ത് ക്ഷേത്രത്തിലെത്തിക്കുന്നതും ഈ വിഭാഗക്കാരാണ്. ഇങ്ങനെ കൊണ്ടുവരുന്ന നെല്ക്കതിര് മാലരുപത്തില് കര്‍ഷക ഭവനങ്ങളില്‍ അലങ്കരിയ്ക്കുന്നതിന് കതിരേറ്റ് എന്നുപറയും.
കബനിക്കരയിലെ മൂരിഅബ്ബയും പുത്തരിയും ഗോത്ര മഹോല്‍സവങ്ങളുടെ കൊടിയേറ്റാണെന്ന് പറയാം.കര്‍ണാടകയിലെ പരമ്പരാഗത ഗോത്രസമൂഹം കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിന്റെ ഉദാഹരണം കൂടിയാണ് ഈ ആഘോഷം. വര്‍ത്തമാന കേരളത്തില്‍ മാട്ടിറച്ചിയുടെ രാഷ്ട്രീയത്തിനായി ചിലര്‍ വാദിക്കുമ്പോള്‍ കാര്‍ഷിക വൃത്തിയുടെ ഒഴിച്ചുകൂടാനാവാത്ത കന്നുകാലി സമ്പത്തിനെ പരിപാവനമായി കാണുന്നതിന്റെ തെളിവാണ് മൂരിഅബ്ബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: