ന്യൂദല്‍ഹി: കേന്ദ്ര പദ്ധതികള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന സംവിധാനത്തില്‍ കാതലായ മാറ്റം വരുന്നു. സംസ്ഥാനങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യം പദ്ധതി നടത്തിപ്പില്‍ നല്കുന്നതു സംബന്ധിച്ച ശുപാര്‍ശ റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ പ്രത്യേക സമിതിയാണ് കേന്ദ്രത്തിനു സമര്‍പ്പിച്ചത്.
നിതി ആയോഗിന്റെ ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി നിയോഗിച്ച ഈ സമിതിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗമാണ്. നിര്‍ദ്ദേശങ്ങള്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ നടപ്പിലാകും. ഏറെ നാളായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സംവിധാനമാണിത്.
പദ്ധതികളെ മുഖ്യമെന്നും ഐച്ഛികമെന്നും തിരിച്ച ഇതില്‍ മുഖ്യപദ്ധതികള്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ടതും ഐച്ഛികം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍ഗണനയും പ്രാധാന്യവും ആവശ്യവും അനുസരിച്ച് നടപ്പാക്കാവുന്നവയുമാണ്. ദേശീയ വികസന കാര്യപരിപാടിയില്‍ പെടുത്തി നിതി ആയോഗ് വിഭാവനം ചെയ്യുന്ന പദ്ധതികളാണ് ഇവയില്‍ വരുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ള വിതരണം, സ്വച്ഛ് ഭാരത്, വൈദ്യുതിവല്‍കരണം, കൃഷി, റോഡു നിര്‍മ്മാണം, വിദ്യാഭ്യാസം, ഫിഷറീസ്, ഹൗസിങ് തുടങ്ങിയവയാണ് മുഖ്യ വിഷയങ്ങള്‍.
ഈ വിജയങ്ങളിലെ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം 60 ശതമാനവും സംസ്ഥാനത്തിന്റേത് 40 ശതമാനവുമായിരിക്കും. ഇതര പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കേന്ദ്രത്തിന്റെ സഹായം 50 ശതമാനം ലഭിക്കും. സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്ക് ബജറ്റിലൂടെയും നിതി ആയോഗിലൂടെയും ലഭിക്കുന്ന സംസ്ഥാന വിഹിതം വിനിയോഗിക്കാം.
എന്നാല്‍, ഏതു പദ്ധതിക്കുമുള്ള 25 ശതമാനം തുക ധനവകുപ്പുന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശംതന്നെ വിനിയോഗിച്ചിരിക്കണം. ഇതിനു പുറമേ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്ന നടപടികള്‍ ഉദാരമാക്കിയിട്ടുണ്ട്. ദുര്‍വിനിയോഗം നടക്കാതിരിക്കാന്‍, ധനവകുപ്പ് മുഖ്യ പദ്ധതികള്‍ക്ക് പദ്ധതിപ്രകാരമുള്ള നീക്കിവെപ്പു നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിതി ആയോഗിനായിരിക്കും ഈ പദ്ധതികള്‍ക്കു മേല്‍നോട്ടച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: