തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിന് എതിരെ കുരുക്ക് മുറുകുന്നു. മന്ത്രിക്കെതിരെയുള്ള കൂടുതല്‍ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിജു രമേശിനു പുറമേ മറ്റ് ബാറുടമകള്‍ നേരത്തെ വിജിലന്‍സിന് നല്കിയ മൊഴിയാണ് ഇന്നലെ പുറത്തുവന്നത്. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നീക്കമാരംഭിച്ച സമയത്തു തന്നെ ബാറുടമകള്‍ മന്ത്രിക്ക് നല്കാന് വന്‍തോതില്‍ പണം പിരിച്ചുതുടങ്ങിയെന്നാണ് രണ്ടു ബാറുടമകള്‍ വിജിലന്‍സിന് നല്കിയ മൊഴി. തൃശൂരില്‍ നിന്നുമാത്രം ഇങ്ങനെ പത്തു ലക്ഷം രൂപയാണ് പിരിച്ചതെന്നാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹി സി.ഡി. ജോഷി വിജിലന്‍സിന് നല്കിയ മൊഴി.
ലൈസന്‍സ് ഫീസ് വര്‍ദ്ധന കുറയ്ക്കാന്‍ നല്ല ചെലവുവരുമെന്നാണ് മറ്റൊരു ഭാരവാഹി ബാറുടമകളോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴികളെല്ലാം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് തള്ളുകയാണ് ഉണ്ടായത്. ഇവ വിശ്വാസയോഗ്യമല്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.
അതിനിടെ കെ.എം. മാണിയും ബാബുവിന് എതിരെ തുറന്നടിച്ചിട്ടുണ്ട്. കേസില്‍ തനിക്ക് എതിരെയുള്ളതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ബാബുവിന് എതിരെയുണ്ടെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ മാണി പറഞ്ഞത്.
ബാബുവിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുണ്ട്. എന്നാല്‍ തന്റെ കാര്യത്തില്‍ ആരോപണമുന്നയിച്ച വ്യക്തിക്ക് കേട്ടുകേള്‍വി മാത്രമേയുള്ളൂ. ബാബുവിന് സെക്രട്ടേറിയറ്റില്‍ വച്ചാണ് പണം നേരിട്ടു നല്‍കിയത്. ഇക്കാര്യം ബിജു രമേശ് 164 വകുപ്പു പ്രകാരം മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാബുവിനെതിരെ ശക്തമായ തെളിവുകള്‍ പുറത്തുവിട്ട ബിജു തനിക്കെതിരെ ഇത്രയും വ്യക്തമായി വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. മാത്രമല്ല താന്‍ നേരിട്ട് പണം മന്ത്രി മാണിക്ക് നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞിട്ടുമില്ല.മാണി പറയുന്നു.
ബാബുവിന് രണ്ടുതവണ അമ്പതുലക്ഷം രൂപവീതം തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ വച്ച് നല്‍കിയെന്ന് ബിജു രമേശ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പേഴ്സണല്‍ സ്റ്റാഫ് സുരേഷ് പൈയുടെ കൈവശമാണ് ബാബു ആവശ്യപ്പെട്ടപ്രകാരം പണം നല്‍കിയതെന്നും ബിജു പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാണി നേരിട്ട് കെ. ബാബുവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. യുഡിഎഫില്‍ ചിലര്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നുണ്ടെന്നും തനിക്ക് മുന്നണിയില്‍ നിന്ന് അര്‍ഹമായ നീതി ലഭ്യമായിട്ടില്ലെന്നും മാണി പറഞ്ഞിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയ ആളെ അറിയാമെന്നും പക്ഷേ പേര് രാഷ്ട്രീയമര്യാദയും മാന്യതയും ഓര്‍ത്ത് പുറത്തു പറയുന്നില്ലെന്നുമായിരുന്നു മാണിയുടെ നിലപാട്.
വലിയ കള്ളന്മാര് കോണ്ഗ്രസിനുള്ളിലാണെന്ന് ഹൈക്കമാന്റിനോട് പറയാതെ പറയുകയായിരുന്നു മാണി. സമ്മര്‍ദ്ദം ചെലുത്തി തന്നെ രാജി വയ്പ്പിച്ച ഉമ്മന്‍ചാണ്ടിയോടും കോണ്‍ഗ്രസിനോടും വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശമാണ് അഭിമുഖത്തിലൂടെ മാണി നല്‍കിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്തു നിന്ന് പാലായിലേക്ക് മടങ്ങുന്ന മാണിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരവധി സ്ഥലങ്ങളില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്വീകരണയോഗങ്ങളില്‍ ചിലേടത്തെങ്കിലും അദ്ദേഹം മനസ്സുതുറന്നാല്‍ കോണ്‍ഗ്രസിന് അത് കീറാമുട്ടിയാകും. മാണിക്കും ബാബുവിനും രണ്ടു നീതിയാണ് നല്‍കിയത്. ഒരേ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്ക് രണ്ടു നീതി ശരിയായില്ല. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: