കണ്ണൂര്‍: കണ്ണൂരിലെ നിര്‍ദ്ദിഷ്ട വിമാനത്താവളം 4000 മീറ്റര്‍ റണ്‍വേയുള്ള ഹബ്ബ് എയര്‍പോര്‍ട്ടാക്കി മാറ്റുന്നതിനെതിരെ നടക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കണ്ണൂര്‍ ഹബ്ബ് എയര്‍പോര്‍ട്ട് സംഘാടക സമിതി ജനറല്‍ സെക്രട്ടറി ഡോ.പി.വി.ബാലകൃഷ്ണന് പ്രസ്താവനയില്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് ഒരിക്കലും 4000 മീറ്റര്‍ റണ്‍വേ നിര്ദ്ദേശമുണ്ടായിട്ടില്ലെന്നും 3400 മീറ്റര്‍ നിജപ്പെടുത്തിയത് 3050 ആക്കി ചുരുക്കിയത് ഭൂമിയുടെ കിടപ്പും സുരക്ഷയും മുന്നിര്ത്തിയാണെന്നുള്ള കിയാല്‍ എംഡി ജി.ചന്ദ്രമൗലിയുടെ പ്രസ്താവന പച്ചക്കള്ളവും അബദ്ധജഡിലവുമാണെന്നും 4000 മീറ്റര്‍ റണ്വേക്കെതിരായി അദ്ദേഹം നിരത്തിയ വാഗ്ദാനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ഡോ.ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി. വിമാനത്താവള നടത്തിപ്പുകാരായ കിയാല്‍ കമ്പനി തുടക്കം മുതല്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി മുടക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ നാടകമാണ് കിയാല്‍ എംഡി നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് വിമാനത്താവളങ്ങളുള്ള കേരളത്തില്‍ അതേ മാതൃകയില്‍ മറ്റൊരു വിമാനത്താവളത്തിന് പ്രസക്തിയില്ല എന്നതിനാല്‍ സമീപഭാവിയിലെ ആവശ്യമായ 4000 മീറ്റര്‍ ഹബ്ബ് എയര്‍പോര്‍ട്ടാണ് കണ്ണൂരില്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കണ്ണൂരില്‍ 3050 മീറ്റര്‍ തന്നെ അധികമാണെന്നാണ് ചിലരുടെ വാദം. ബാലിശമായ വാദങ്ങള്‍ നിരത്തി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും തലയൂരാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. 40 ലക്ഷം പ്രവാസികള്‍ക്ക് വേണ്ടിയുള്ള ഉത്തര കേരളത്തിന്റെ ഈ ബൃഹദ് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: