കൊച്ചി: ജില്ലയില്‍ യുഡിഎഫ് വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷരുടെ കാര്യം തീരുമാനിക്കുന്നതിന് ഡിസിസി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഇതോടെ കോര്‍പ്പറേഷനിലെ മേയര്‍, ഡപ്യൂട്ടി മേയര്‍ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി തലത്തില്‍ ഔദ്യോഗിക തുടക്കമാകും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തില്‍ അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് കീഴ്ഘടകങ്ങള്‍ക്ക് നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പെയ്മെന്റ് സീറ്റ് വിവാദം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെ മേയര്‍ സ്ഥാനത്തേക്കും കുതിരക്കച്ചവടം നടക്കുന്നതായ ആരോപണങ്ങള്‍ ഉയര്‍ന്നതിനിടെയാണ് ഡിസിസി യോഗം നടക്കുന്നത്.
എന്‍ആര്‍ഐകള്‍ക്ക് മേയര്‍ സ്ഥാനം നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. യോഗത്തില്‍ അംഗങ്ങളെ അനുനയിപ്പിക്കാനാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ ഗേസ് ബാബു ജേക്കബ്, സൗമിനി ജെയിന് എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെടാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. തര്‍ക്കം നിലനിന്നാല്‍ രണ്ടര വര്‍ഷം മേയര്‍ സ്ഥാനം പങ്കുവക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
മേയര്‍ ആരാകണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് തീരുമാനിക്കാമെങ്കിലും പാര്‍ട്ടി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കെപിസിസി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അട്ടിമറിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശത്തിന് എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: