ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും ഇതുവരെ മരിച്ചവരുടെ എണ്ണം 48 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. പ്രളയ ദുരിതം കടുത്ത മേഖലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
അതിശക്തമായ മഴയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി. കാറ്റോട് കൂടിയ മഴയെത്തുടര്‍ന്ന് പാളങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും നിര്‍ത്തിയിട്ടിരിക്കുകയാണ്. രാത്രിയില്‍ അതിശക്തമായ ഇടിയും മഴയുമാണ് തമിഴ്നാടിന്റെ തീരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചരിക്കുകയാണ്. ട്രിവാന്ട്രം എക്സ്പ്രസ് പേരാമ്പൂര്‍ റെയില്‍വേ സ്റ്റേഷന് വഴി തിരിച്ചു വിട്ടു.
ചെന്നൈ അടക്കമുള്ള തീരദേശ ജില്ലകളില്‍ രാത്രിയും പകലും മഴ ശക്തമായി തുടരുകയാണ്. റെയില്‍, റോഡ് ഗതാഗതത്തേയും മഴ പ്രതികൂലമായി ബാധിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വൈദ്യുതി വിതരണവും തകരാറിലായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പലയിടത്തും മൂന്നുദിവസം മുന്‍പ് തകരാറിലായ വൈദ്യുതിവിതരണം ഇനിയും പുനസ്ഥാപിച്ചിട്ടില്ല.
മഴ താത്കാലികമായി ശമിച്ചെങ്കിലും അടുത്തയാഴ്ച വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.അന്തമാന്‍ നിക്കോബാര്‍ ദ്വീപിന് തെക്കുഭാഗത്തായി പുതുതായി രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്ക് ഭാഗങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് അടുത്തയാഴ്ച ശക്തമായ മഴയ്ക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും മഴ തുടരും.
നവംബര്‍ ഒമ്പതിന് പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള പലഭാഗങ്ങളും സാധാരണനില കൈവരിച്ചിട്ടില്ല. ന്യൂനമര്‍ദത്തെത്തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും കടലൂര്‍ ജില്ലയില്‍മാത്രം 36 പേര് മരിച്ചിരുന്നു. വെള്ളത്തില്‍ ഒഴുകിപ്പോയും ചുമരിടിഞ്ഞും വൈദ്യുതി ആഘാതമേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. ചിദംബരം, പണ്‍റൂട്ടി എന്നീ പ്രദേശങ്ങളില്‍ കടുത്ത കൃഷിനാശവുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: