വാരാണസി: വാരാണസിയില്‍ വിദേശവനിതയ്ക്ക് നേരെ ആസിഡ് ആക്രമണം. റഷ്യക്കാരിയായ ഇരുപത്തിമൂന്നുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരാണസിയിലെ നനാദ് നഗര്‍ കോളനിയിലാണ് അക്രമം നടന്നത്.സിദ്ധാര്‍ത്ഥ ശ്രീവാസ്തവ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.
നനദ് കോളനിയിലെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു യുവതി. വ്യാഴാഴ്ച രാത്രി ഡാര്‍ജിലിംഗ് സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ ദാരിയ വീടിനുള്ളില്‍ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. യുവതിയുടെ നിലവിളി കേട്ടെത്തിയ വീട്ടുടമസ്ഥനും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാലു മാസം മുമ്പാണ് ദാരിയ വാരാണസിയില്‍ എത്തിയത്. വീട്ടുടമസ്ഥന്റെ മകനായ സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയുമായി ദാരിയയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്നാല്‍,അടുത്തിടെ ദാരിയ സ്വന്തം രാജ്യത്തേക്ക് പോവുന്നതായി സിദ്ധാര്‍ത്ഥിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ആക്രമണത്തിന് കാരണമെന്നും യുവതി പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവത്തെ കുറിച്ച് റഷ്യന്‍ എംബസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പാണ് യുവതി വാരാണസിയിലെത്തിയത്. നേരത്തെ വാരാണസി സന്ദര്‍ശിച്ചപ്പോള്‍ മൂന്ന് മാസം യുവതി ഇതേ വീട്ടിലായിരുന്നു താമസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: