കൊല്ലം: ബിജെപിയുടെ താമര ചിഹ്നമായിരുന്നു ഇന്നലെ കോര്‍പ്പറേഷനിലെ ചര്‍ച്ച. അനുഭവസമ്പത്തിന്റെ പ്രതീകമായി തിരുമുല്ലവാരം ഡിവിഷനില്‍ നിന്നും വിജയിച്ച ബിജെപിയുടെ തൂവനാട്ട് വി.സുരേഷ്കുമാറും യുവത്വത്തിന്റെ പ്രതീകമായി തേവള്ളി ഡിവിഷനില്‍ നിന്നും വിജയിച്ച കോകില എസ്.കുമാറും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്ക്കുമ്പോള് പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.
പന്ത്രണ്ടാം ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയായ കോകിലയായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയാണ് കോകിലയെ സ്വീകരിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോര്‍പ്പറേഷനില്‍ താമര വിരിയിച്ചതിന്റെ ആഹ്ലാദത്തിന്റെ ഭാഗമായി കോകിലയുടെ സത്യപ്രതിജ്ഞാസമയത്ത് വേദിക്ക് പുറത്ത് പടക്കം പൊട്ടിച്ചു.
ഡിവിഷന് അടിസ്ഥാനത്തില്‍ പേര് വിളിച്ചായിരുന്നു കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ.
52-ാം ഡിവിഷനില്‍ നിന്നുള്ള തൂവനാട്ട് സുരേഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ ആവേശം കൊടിമുടിയേറി. മുതിര്‍ന്ന കൗണ്‍സിലര്‍ ബേബിസേവ്യറായിരുന്നു ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇവര്‍ക്ക് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായിരുന്ന ജില്ലാ കളക്ടര്‍ എ.ഷൈനമോളായിരുന്നു തുടക്കത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്. കോര്പ്പറേഷന് അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങ് സംഘടിപ്പിച്ചത്.
രാവിലെ 11.30ന് തന്നെ കോര്പ്പറേഷന് സെക്രട്ടറി വിജയന്റെ അധ്യക്ഷതയില്‍ യോഗനടപടികള്‍ ആരംഭിച്ചു. 55 കൗണ്‍സിലര്‍മാരില്‍ ഇടതുപക്ഷത്തെ 35 കൗണ്‍സിലര്‍മാരും യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയുടെ നാലില്‍ മൂന്നു കൗണ്‍സിലര്‍മാരും ദൃഡപ്രതിജ്ഞയാണെടുത്തത്. എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ചുവിജയിച്ച ബേബിസേവ്യര് ദൃഡപ്രതിജ്ഞയാണെടുത്തത്. രണ്ട് ബിജെപി അംഗങ്ങളും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രതിനിധികളും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയെടുത്തപ്പോള് ചാത്തിനാംകുളത്ത് നിന്നും വിജയിച്ച എസ്ഡിപിഐയുടെ നിസാറും പള്ളിമുക്കില്‍ നിന്നും വിജയിച്ച ആര്‍എസ്പിയിലെ സലീനയും അള്ളാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. ഇതിനിടയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന താമരക്കുളത്തെ വിജയി കോണ്‍ഗ്രസിലെ എ.കെ.ഹഫീസിന് സത്യപ്രതിജ്ഞക്ക് ശേഷം കോണ്‍ഗ്രസ് കൗണ്‍സിലറായ മീനുലാല്‍ പൂച്ചെണ്ട് നല്‍കിയത് ശ്രദ്ധേയമായി. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം ആദ്യം കൗണ്‍സില്‍ യോഗം കൂടി. ബേബി സേവ്യറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 18ന് രാവിലെ 10ന് മേയര്‍ തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പും നടക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഹാളില്‍ എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെടുത്തിയതിന് ശേഷമായിരുന്നു യോഗ നടപടികള്‍ അവസാനിപ്പിച്ചത്. നിലവിലെ കൗണ്‍സിലില്‍ 26 പുരുഷന്മാരും 29 സ്ത്രീകളുമാണ്. കയ്യാലക്കലില്‍ നിന്നുള്ള മുന്‍ ഡെപ്യട്ടി മേയര്‍ എം.നൗഷാദ് രംഗത്തുണ്ടെങ്കിലും 2005-2010 ഭരണകാലത്ത് എട്ട് മാസം മേയറായി ഇരുന്നിട്ടുള്ള രാജേന്ദ്രബാബുവിനാണ് മേയര്‍ സ്ഥാനത്തിന് സാധ്യതയേറെ. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്കായിരിക്കും. ഹണി ബഞ്ചമിനോ വിജയാ ഫ്രാന്‍സിസിനോ ആയിരിക്കും നറുക്ക് വീഴുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: