തിരുവനന്തപുരം: കൂറുമാറ്റ നിരോധനനിയമപ്രകാരം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്. 2015 ജൂണ്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യത. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അതേ സമയം ജോര്‍ജിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല.
കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജ് എംഎല്‍എ രാജി സമര്‍പ്പിച്ചത്. . രാവിലെ പത്ത് മണിയോടെ സ്പീക്കര്‍ക്ക് രാജി കത്ത് കൈമാറി. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്(എം) നല്കിയ പരാതിയില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ ജോര്‍ജ് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും ഇക്കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും സ്പീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് ചെയര്‍മാനായ എസിഡിഎഫ് എന്ന സംഘടന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് അയോഗ്യത ആവശ്യപ്പെട്ട് തോമസ്
ഉണ്ണിയാടന് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ജൂലൈ 21-നായിരുന്നു ഉണ്ണിയാടന്റെ പരാതി. തുടര്‍ന്ന് നിരവധി തവണ പരാതിക്കാരുടെയും ജോര്‍ജിന്റെയും വാദം സ്പീക്കര്‍ കേട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് എന്നിവരില്‍ നിന്നും സ്പീക്കര്‍ തെളിവെടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അന്തിമവിധിയില്‍ എത്തിയത്.
കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച ജോര്‍ജ് പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. പിന്നീടാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥിക്ക് എതിരായി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.
എസിഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.ദാസിനൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും ജോര്‍ജ് പോയി. ഇതെല്ലാം തെളിയിക്കുന്നത് ജോര്‍ജ് സ്വയം പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു എന്നാണെന്നും സ്പീക്കര്‍ അയോഗ്യത കല്പിച്ചുള്ള വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: