ഈ സമയത്ത് പുഷ്പകത്തിലിരുന്ന് അലമുറയിട്ട് കേണുകൊണ്ടിരുന്ന നാരീജനങ്ങളെ താഴെയിറക്കാന്‍ തുടങ്ങി. ഇതുകണ്ട് വിഭീഷണന് പറഞ്ഞു. ഈ പരാക്രമം അത്ഭുതകരംതന്നെ. പതിവ്രതമാരെ ദ്രോഹിച്ചുകൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ അത് ദുഷ്കൃതമാണെന്നു മാത്രമല്ല, ദുഷ് കീര്‍ത്തിക്കും വംശനാശത്തിനും ഇടവരുത്തും. ഈ വിധത്തില്‍ പരദാരങ്ങളെ ഉപദ്രവിച്ചാല്‍ നിസ്സംശയം പല ആപത്തുകളും സംഭവിക്കും.
ഇപ്പോള്‍തന്നെ ഇവിടെ അത്തരത്തിലൊരു വിപത്ത് സംഭവിച്ചിരിക്കുന്നു. നമ്മുടെ അമ്മയുടെ ജ്യേഷ്ഠത്തിയായ പുഷ്പോത്കടയുടെ മകളായ കുംഭീനസിയെ ആരും കാണാതെ മധു എന്ന രാക്ഷസന് തട്ടിക്കൊണ്ട് പോയിരിക്കുന്നു. മേഘനാദന് മുനിമാരുമായി യാഗകര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. ഞാനും ഇവിടെ ഉണ്ടായിരുന്നില്ല. അവന് ബലാല്‍ക്കാരമായി അവളെ പിടിച്ചുകൊണ്ടുപോയി. തന്മൂലം നമുക്ക് നാണക്കേടും സംഭവിച്ചു. ഞാന്‍ ആലോചിച്ചുനോക്കിയപ്പോള്‍ അവനെ വധിക്കുന്നപക്ഷം അവള്‍ക്ക് വൈധവ്യം സംഭവിക്കും. മാത്രമല്ല പകരം ഒരു ഭര്‍ത്താവിനേയും അവള്‍ക്കായി കണ്ടുപിടിക്കേണ്ടിവരും. എന്നാല്‍ അവന്‍തന്നെ അവള്‍ക്ക് ഭര്ത്താവായിരിക്കട്ടെയെന്ന് ഞാന്‍ കരുതി.
വിഭീഷണന് ഇത്രയും പറഞ്ഞപ്പോഴേക്കും രാവണന് കോപസ്വരത്തില്‍ പറഞ്ഞു. ഞാന്‍ ഉടനെത്തന്നെ പോയി അവനെ വധിക്കുന്നുണ്ട്. അത് കഴിഞ്ഞു ദേവന്മാരേയും ജയിച്ച് ഉടന്‍ തിരിച്ചുവരുന്നതാണ്. മേഘനാദനും പടയും എന്നോടൊപ്പം വരട്ടെ. തേര് തയ്യാറാക്കുക. എല്ലാവരും ആഹ്ലാദത്തോടെ പുറപ്പെടാന്‍ തയ്യാറാകട്ടെ. കുംഭകര്ണ്ണന് നിദ്രയില്‍ നിന്നും ഉണരുമ്പോള്‍ അവനോടും വന്‍ പടയോടുംകൂടി വരുവാന്‍ പറയുക. ലങ്കയുടെ പരിപാലനം അതുവരെ വിഭീഷണന് നടത്തട്ടെ. ഇത്രയും പറഞ്ഞു ശംഖമൃദംഗാദി വാദ്യഘോഷത്തോടെ നല്ല മുഹൂര്‍ത്തം നോക്കി രാവണന് അകമ്പടിയോടെ പുറപ്പെട്ടു. തേരില്‍ പുറപ്പെട്ട് നേരെ മധുരാക്ഷസന്റെ വാസസ്ഥലത്തേക്ക് പുറപ്പെട്ടു. രാവണന് എത്തിയതുകൊണ്ട് കുംഭീനസി കണ്ണുനീരൊഴുക്കിക്കൊണ്ട് സോദരന്റെ മുന്നില്‍ വന്ന് പറഞ്ഞു.
ജ്യേഷ്ഠാ അങ്ങ് എന്റെ ഭര്‍ത്താവിനെ വധിക്കരുത്. അദ്ദേഹം എന്നും നിന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കും. ദേവകളുമായി യുദ്ധത്തിന് പോവുകയാണെങ്കിലും അദ്ദേഹം നിന്റെ സേവകനായി കൂടെ ഉണ്ടാകും.
സഹോദരിയുടെ വാക്കുകള്‍ കേട്ട രാവണന് എന്നാല്‍ നീ പോയി ഉടന്‍ അവനോട് എന്റെ മുന്നില്‍ വരാന്‍ പറയുക. ഞാന്‍ അവന് അഭയംകൊടുക്കുന്നതാണ്. കുംഭീനസി ഉടന്‍തന്നെ പോയി തന്റെ ഭര്‍ത്താവിനെ സമീപിച്ചുകൊണ്ടു പറഞ്ഞു. നീ എന്റെ ജ്യേഷ്ഠനെക്കണ്ട് അദ്ദേഹത്തിന്റെ ആജ്ഞ പാലിക്കുന്നപക്ഷം നിനക്കും എനിക്കും സന്തോഷവും സൗഭാഗ്യവും കൈവരും. പത്നിയുടെ വാക്കുകേട്ട് മധുരാക്ഷസന്‍ സംഭ്രമത്തോടും ഉള്ഭയത്തോടുംകൂടി രാവണനെ കണ്ട് വന്ദിച്ചു. ആചാരപുരസ്കൃതമായ ബന്ധുസല്ക്കാരങ്ങള്ക്കുശേഷം രാവണന് പറഞ്ഞു. നീ എന്നോടൊത്ത് ദേവലോകത്തേക്ക് യുദ്ധത്തിനായി ഉടന്‍ പുറപ്പെടുക. രാവണാജ്ഞ അനുസരിച്ച് മധുരാക്ഷസന്‍ അവരോടൊത്ത് ദേവലോകത്തേക്ക് യുദ്ധത്തിനായി പുറപ്പെട്ടു.
സന്ധ്യയോടുകൂടി രാവണനും സൈന്യവും കൈലാസപാര്ശ്വത്തിലെത്തിച്ചേര്ന്നു. രാക്ഷസ സൈന്യങ്ങള്‍ അളകാപുരിക്കടുത്ത് ഉറങ്ങാന്‍ കിടന്നു. സൗരഭ്യവും നേരിയ കുളിര്‍മയും പേറിവരുന്ന മന്ദമാരുതന് വീശാന്‍ തുടങ്ങി. പൂര്‍ണ്ണ ചന്ദ്രപ്രഭയില്‍ അളകാപുരി മുങ്ങിക്കുളിച്ചു. മണിമാളികകളില്‍ കിന്നരന്മാര് അപ്സരസ്ത്രീകളോടൊത്ത് മധുരമായി പാടിക്കൊണ്ടിരിക്കുന്നു. രാവണന്റെ മനസ്സിലെ കാമവാസന ഉണരാന്‍ തുടങ്ങി.
കാമാതുരനായ രാവണന് ചന്ദ്രബിംബത്തേയും നോക്കി തന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ ഇരിക്കുന്ന ആ സന്ദര്‍ഭത്തില്‍ ദിവ്യാംബരാഭരണാദ്യദലങ്കാരങ്ങളാല് സര്വാംഗാലംകൃതയായ ഒരു ലോകൈക സുന്ദരി ഏകയായി വരുന്നത് കാണാനിടയായി. പെട്ടെന്ന് അവളുടെ കൈപിടിച്ച് തന്റെ സമീപത്തിരുത്തിക്കൊണ്ട് രാവണന്ചോദിച്ചു. ത്രൈലോക്യ സുന്ദരിയായ നീ ആരാണ്? എന്താണ് നിന്റെ പേര്? ഭാഗ്യവാനായ നിന്റെ ഭര്‍ത്താവ് ആരാണ്? നിന്നോടുകൂടി രമിച്ചുജീവിക്കുവാന് എന്നേക്കാള്‍ മഹാനായി ആരുംതന്നെയില്ല. ഏതായാലും എന്നോടൊത്തു കുറച്ചുസമയം ഇവിടെ കഴിച്ചശേഷം നിന്നെ ഞാന്‍ പറഞ്ഞുവിടാം.
രാവണന്റെ ഭാഷണത്തിനുത്തരമായി ദുഃഖവും ഭയവും ഇടകലര്‍ന്ന സ്വരത്തില്‍ അവള് പ്രതിവചിച്ചു. ഞാന്‍ അങ്ങയുടെ ജ്യേഷ്ഠന്റെ പുത്രനായ നളകുബേരന്റെ ഭാര്യയായ രംഭയാണ്. അങ്ങയുടെ പുത്രിക്ക് സമാനമായവള്. അനാവശ്യമായതും ഉചിതമല്ലാത്തതുമായ കാര്യങ്ങളെ മനസ്സില്‍ ചിന്തിക്കാതെ എന്നെ എത്രയും പെട്ടെന്ന് പോകാന്‍ അനുവദിക്കുക.
അപ്സരസ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് ദോഷമുണ്ടാക്കുന്ന ഒരു പ്രവൃത്തിയല്ല എന്നു പറഞ്ഞുകൊണ്ട് രാവണന് അവളെ കെട്ടിപ്പുണര്‍ന്നു. ദുഃഖിതയായ രംഭ അവിടെനിന്നും പുറപ്പെട്ട് ഭര്‍ത്താവായ നളകുബേരനോട് നടന്ന സകല വിവരങ്ങളും വിവരിച്ചു പറഞ്ഞു. വിവരമറിഞ്ഞ നളകുബേരന്‍ കോപത്തോടെ ശപിച്ചു ഇനി മേലില്‍ ഏതെങ്കിലും സ്ത്രീയെ തന്റെ കാമം തീര്‍ക്കാനായി അവരുടെ സമ്മതമില്ലാതെ ബലാല്ക്കാരേണ പുണരുന്ന പക്ഷം അവന്റെ തല ഏഴായി പിളര്‍ന്ന് മരിച്ചുപോകട്ടെ. അന്നുമുതല്‍ ഇണങ്ങാത്ത സ്ത്രീകളെ രാവണന് പരിരംഭണത്തിന് മുതിരാറില്ല.
പിറ്റേദിവസം സൂര്യോദയത്തിനു ശേഷം നാലുതരത്തിലുള്ള വാദ്യങ്ങളും മുഴക്കിക്കൊണ്ട് രാക്ഷസപ്പട സ്വര്‍ഗ്ഗം കീഴടക്കാനായുള്ള യാത്ര ആരംഭിച്ചു. ഇതുകണ്ട് ഭയന്ന ദേവേന്ദ്രന് നേരെ ക്ഷീരസാഗരത്തില്ചെന്ന് വൈകുണ്ഠേശ്വരനായ നാരായണനെ സ്തുതിക്കാന്‍ തുടങ്ങി. സ്തുതി കേട്ട് സംപ്രീതനായ ഭഗവാനോട് ഇന്ദ്രന് തന്റെ സങ്കടങ്ങള്‍ ഉണര്‍ത്തിച്ചു. ഏതുവിധത്തിലെങ്കിലും രാവണനെ നിഗ്രഹിച്ച് ദേവകളെ ഭയമുക്തരാക്കണമെന്നപേക്ഷിച്ചു. അങ്ങല്ലാതെ തങ്ങള്‍ക്ക് മറ്റൊരാശ്രയവും ഇല്ലെന്നും ഉണര്‍ത്തിച്ചു. ഇതുകേട്ട ഭഗവാന് ദേവന്ദ്രനോടായി പറഞ്ഞു.
നിങ്ങള്‍ക്കിപ്പോള്‍ ജയം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. യുദ്ധത്തിനിറങ്ങുന്ന നിങ്ങള്‍ക്ക് പരാജയവും മാനക്കേടും നിശ്ചയമാണ്. ബ്രഹ്മദേവന്റെ വരപ്രസാദത്തിനാല്‍ രാവണനെ ഇപ്പോള്‍ ആര്‍ക്കും ജയിക്കാവുന്നതല്ല. അതുകൊണ്ട് ആധി കൈവെടിഞ്ഞ് വസിക്കുക. നിങ്ങളുടെ സങ്കടങ്ങള്‍ക്ക് കാലാന്തരത്തില്‍ സമാധാനമുണ്ടാകും. ശത്രുവിനെ നേരിടാന്‍ ഞാന്‍ ഇറങ്ങിയാല്‍ അവനെ മൃത്യുവിനിരയാക്കാതെ പിന്മാറുകയില്ല. പക്ഷെ ഇപ്പോള്‍ എനിക്കും അത് സാദ്ധ്യമല്ല. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ നിന്നോടൊത്ത് വരുന്നില്ല. കാരണം ഇപ്പോള്‍ അവനെ വധിക്കാനുള്ള സമയം ആയിട്ടില്ല. കാലം സ്വയം സമാഗതമാകുമ്പോള്‍ നമുക്ക് വിജയം സുനിശ്ചിതമാണ്. ഇത്രയും പറഞ്ഞ് ഭഗവാന് അപ്രത്യക്ഷനായി. ദേവേന്ദ്രനും ദേവലോകത്തേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: