എടത്വ: പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് പത്തു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ജലഅതോറിറ്റിയുടെ കുഴികള്‍ പൊങ്കാലയ്ക്കു തടസമാകും. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാള് പൊങ്കാല മഹോത്സവം നടക്കാനിരിക്കെ ആഴ്ചകള്‍ക്ക് മുമ്പ് പൈപ്പ് സ്ഥാപിക്കാനുള്ള നടപടി ഉദ്യോഗസ്ഥര്‍ തുടങ്ങി. പൊങ്കാലയ്ക്ക് മുമ്പ് പണി തീരുമെന്ന് ജല അതോറിറ്റി ഉറപ്പു നല്‍കിയെങ്കിലും നടപ്പാകാന്‍ സാദ്ധ്യതയില്ല.
എന്നാല്‍, പൊങ്കാല കഴിയുന്നതുവരെ പണി നീട്ടിവയ്ക്കാന്‍ ജനപ്രതിനിധികളോ ജില്ലാ ഭരണകൂടമോ താല്പര്യമെടുത്തില്ല. ജല അതോറിറ്റി കുഴിയെടുത്ത സ്ഥലങ്ങളില്‍ പൈപ്പ് സ്ഥാപിച്ചെങ്കിലും മണ്ണിട്ട് മൂടാനുള്ള നടപടി പൂര്‍ത്തിയാക്കിയില്ല. ഇടവിട്ട് മൂടി അപകടം വിളിച്ച് വരുത്തുകയും കുഴി മൂടിയ സ്ഥലങ്ങളില്‍ മണ്ണ് കൂടിക്കിടക്കുകയുമാണ്.
പൊതുമരാമത്ത് ഈ സ്ഥലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പൊങ്കാലയോടനുബന്ധിച്ചു നടന്ന അവലോകനയോഗത്തില്‍ നിന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ജല അതോറിറ്റിയില്‍ നിന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പൈപ്പ് സ്ഥാപിക്കലിന്റെ പ്രോജക്റ്റ് വര്‍ക്ക് മറ്റു ചില ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നു പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പറഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും യോഗത്തിന് എത്തിയില്ല. തലവടി ഗ്രാമപഞ്ചായത്ത് ജംഗ്ഷന് മുതല്‍ എടത്വായിലേയ്ക്ക് തുറക്കുന്ന റോഡില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളുടെ സര്‍വീസ് ഭാഗികമായി നിലച്ചിരിക്കുകയാണ്. പൊങ്കാല കലങ്ങള്‍ നിരക്കേണ്ട പാതയില്‍ കുണ്ടും കുഴിയുമായി റോഡ് പൂര്‍ണ തകര്‍ച്ചയിലാണ്.
പൈപ്പ് സ്ഥാപിക്കലിന്റെ പേരില്‍ പാറത്തോട്-ആലംതുരുത്തി-തിരുവല്ല, എടത്വ-മാമ്പുഴക്കരി, എടത്വ-കിടങ്ങറ റോഡും, മറ്റ് ഇടറോഡുകളും കുഴിച്ച് കുളമായി. പൊങ്കാലയോടനുബന്ധിച്ച് നിരവധി വാഹനങ്ങള്‍ എത്തുകയും പൊങ്കാല അടുപ്പുകള്‍ നിരക്കുന്നതിനായി ചുടുകട്ടകളും കലങ്ങളും ഇറക്കിവെയ്ക്കുന്നതും ഈ റോഡരികിലാണ്.
ഒട്ടേറെ വഴിയോര കച്ചവട സ്ഥാപനങ്ങളും ഉയരേണ്ടതാണ്. വാഹനങ്ങള്‍ താഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്താല്‍ പൊങ്കാല നടത്തിപ്പിനെ ബാധിക്കുമെന്നു മാത്രമല്ല ഗുരുതരമായ അപകടങ്ങള്‍ക്കും ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: