മനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങള്‍ ലൗകികപദാര്ത്ഥങ്ങളെയും, കര്‍മ്മങ്ങളെയും കേവലം വിട്ടു കാലദേശങ്ങളില്‍നിന്നും, നാമരൂപങ്ങളില്‍നിന്നും, അതീതനായ ഈശ്വരങ്കല്‍ ഏതെങ്കിലും ഒരു പ്രകാരത്തില്‍ രമിക്കാനും, ലയിക്കാനും തുടങ്ങലാണല്ലോ ഭക്തിയുടെ ആരംഭം.
ലൗകികപദാര്ത്ഥങ്ങളിലും കര്‍മ്മങ്ങളിലും സത്യബുദ്ധിയോടും, സുഖഭാവത്തോടുംകൂടി രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനു സ്വാഭാവികമായി അതുണ്ടാവാന്‍വയ്യ. അതാണ് ആദ്ധ്യാത്മികജീവിതമുണ്ടാവാനും, നിലനില്ക്കാനും, വളരാനുമൊക്കെ വൈദികസംസ്കാരം അവശ്യം ഉണ്ടായിരിക്കേണമെന്നു നിര്‍ബന്ധിക്കാന്‍ കാരണം. വൈദികമായ അറിവും, സംസ്കാരവുമുണ്ടാവുമ്പോള്‍ ഈ ജഗത്ത് അനൃതവും ജഡവും, ദുഃഖവുമാണെന്നു ബോധിക്കാനും, കര്‍മ്മങ്ങള്‍ ജനനമരണക്ലേശഭൂയിഷ്ഠങ്ങളാണെന്നു സ്വയം ബോദ്ധ്യംവരാനും ഇടയാവും.
ജഗത്തിന്റെ മിത്ഥ്യാത്വത്തെപ്പറ്റിയും, ദുഃഖാനുഭൂതിയെപ്പറ്റിയും സ്വയം ബോദ്ധ്യമുണ്ടാവുമ്പോള്‍ അതില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ സ്വാഭാവികമായുണ്ടാവും. അറിവുകൊണ്ടു സംസാരത്തില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ ഒരു ഭാഗത്തും, അതുവരെയുള്ള സംസാരാനുഭവംകൊണ്ടുള്ള ക്ലേശം മറുഭാഗത്തും ഇട്ടുഞെരുക്കാന്‍ തുടങ്ങുമ്പോള്‍ അഭീഷ്ടപ്രാപ്തിക്കും. ദുഃഖനിവൃത്തിക്കുംവേണ്ടിയെങ്കിലും ഈശ്വരനെ ആശ്രയിക്കാനുള്ള സല്‍ബുദ്ധിയുണ്ടാവുകയെന്നത് എളുപ്പമാണ്. അതാണ് വൈദികജ്ഞാനവും, വേദോക്തകര്‍മ്മങ്ങളില്‍ നിഷ്ഠയുമൊക്കെയുണ്ടാവണമെന്നു പറയുന്നത്.
അങ്ങനെ വൈ ദികജ്ഞാനവും, വേദോക്തകര്‍മ്മനിഷ്ഠയുമൊക്കെയുണ്ടായിട്ടും പലപ്പോഴും പലര്‍ക്കും ഭക്തിയും വൈരാഗ്യവുമൊന്നുമില്ലാതെ വെറും വിഷയാസക്തനും, മൂഢനുമായിത്തന്നെ കഴിഞ്ഞുകൂടാനും ഇടവരാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ദുര്‍ല്ലഭം ചില അനുഗൃഹീതവ്യക്തികള്‍ക്കു വേദസംബന്ധമൊന്നും കൂടാതെത്തന്നെ ജഗത്തില്‍ തീവ്രവൈരാഗ്യവും ഈശ്വരങ്കല്‍ നിരതിശയപ്രേമവുമുണ്ടാവാറുണ്ട്. ജന്മാന്തരസുകൃതവിശേഷമെന്നോ, ഈശ്വരകാരുണ്യമെന്നോ ഒക്കെയാണ് അതിന് കാരണം പറയാറ്. ഏതായാലും അങ്ങനെ ഒരനുഗൃഹീതവ്യക്തിയായിരുന്നു ശബരി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: