രാജാക്കാട് : തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്നും തോട്ടം തൊഴിലാളി സ്ത്രീകളുമായി വന്ന മിനി വാന്‍ ബോഡിമെട്ട് തോണ്ടിമലയ്ക്കു സമീപമം ഇറച്ചിപ്പാറയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറടക്കം 16 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ ശാന്തന്‍പാറയിലും രാജകുമാരിയിലുമുള്ള ആശുപത്രികളില്‍ പ്രാഥമിക ശുശ്രൂഷയ്ക്കു നല്‍കിയശേഷം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബോഡിനായ്ക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഡ്രൈവര്‍ രങ്കസാമി(28), ഗൗരി (22), രാജമ്മാള്‍ (45), പളനിയമ്മാള്‍ (45), മുരുകേശ്വരി (49), വിജയ (45), പൊന്നത്തായി (45), പഞ്ചവര്‍ണ്ണം (50), മഞ്ചമ്മാള് (55), ശെവരമ്മാള് (50), ലക്ഷ്മി (45) എന്നിവരെയാണ് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ ഡ്രൈവര്‍ രങ്കസാമിയുടെ നിലഅതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വസന്തി (30), പൂങ്കൊടി (35), ഇന്ദ്രാണി (45), മായക്ക (50), പരമേശ്വരി (35) എന്നിവരെയാണു ബോഡിനായക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. എല്ലാവരും തേനി രാശികാപുരത്തും പരിസര പ്രദേശങ്ങളിലും നിന്നുള്ളവരാണ്. ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. പൂപ്പാറയിലെ വിവിധ ഏലത്തോട്ടങ്ങളില്‍ പണിക്കായി തൊഴിലാളികളെ കൊണ്ടുവന്ന ടിഎന്‍-വൈ 211 നമ്പരിലുള്ള മിനി വാന്‍ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഇറച്ചിപ്പാറയില്‍ കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പന്ത്രണ്ട് അടിയിലേറെ താഴ്ചയിലേക്ക് കുത്തനെ മറിയുകയുമായിരുന്നു. മുന്‍ഭാഗം മണ്ണില്‍ കുത്തിയതിനുശേഷം വീണ്ടും മറിയുന്നതിനിടെ ഏലച്ചെടികള്ക്കിടയിലുള്ള സില്‍വര്‍ഓക്ക് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അല്ലാത്തപക്ഷം നൂറ്റന്പത് അടിയിലേറെ താഴ്ച്ചയുള്ള കൊക്കയിലേക്ക് കൂപ്പുകുത്തുമായിരുന്നു.
വാഹനത്തില്‍ ഇയാള്‍ക്കുപുറമെ സ്ത്രീകള്‍ മാത്രമാണ്ടായിരുന്നത്. കുത്തി മറിയുന്നതിനിടെ പിന്ഭാഗത്തിരുന്നവരടക്കം എല്ലാവരും വാഹനത്തിന്റെ മുന്‍ഭാഗത്തെത്തി. തൊട്ടു പിന്നാലെ തൊഴിലാളികളുമായി വന്ന വാഹനത്തിലുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തനം ആരംഭിച്ചത്. വാനില്‍നിന്നും പരിക്കേറ്റവരെ പുറത്തെടുത്ത് ശാന്തന്‍പാറയിലെയും രാജകുമാരിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികില്‍സക്കായി അഞ്ച് ആംബുലന്‍സുകളിലും മറ്റ് ചെറു വാഹനങ്ങളിലുമായി സ്വദേശത്തേക്ക് കൊണ്ടുപൊകുകയായിരുന്നു. അമിത വേഗതയും, കൊടും വളവുമാണു അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: