ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസഹിഷ്ണുതയും സ്പര്‍ധയും വളര്‍ത്തുകയാണ് എന്നും മറ്റുമുള്ള കുപ്രചാരണങ്ങളെ ലോകം അംഗീകരിക്കുന്നില്ല എന്നതിനു തെളിവാണ് ബ്രിട്ടന് സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഊഷ്മളമായ സ്വീകരണം.
അസഹിഷ്ണുതയുടെ പേരുപറഞ്ഞ് ഭാരതത്തിലെ ചില എഴുത്തുകാരും കലാകാരന്മാരും അവാര്‍ഡുകള്‍ തിരിച്ചുനല്‍കി നടത്തിവരുന്ന പരിഹാസ്യമായ പരിപാടിക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. മോദിയുടെ യുകെ സന്ദര്‍ശനത്തിലൂടെ ഒരു പുതിയ പങ്കാളിത്തം യുകെയും ഭാരതവുമായി സൃഷ്ടിക്കുമെന്നും ആ കൂട്ടുകെട്ട് ഭീകരവാദത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിട്ട് ദാരിദ്ര്യം തുടച്ചുനീക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും പ്രസ്താവിച്ചു.
ഭാരതം ബ്രിട്ടനിലും ബ്രിട്ടന് ഭാരതത്തിലും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്രിട്ടന് ഭാരതത്തില്‍ പതിനായിരം കോടി നിക്ഷേപിക്കുമെന്നും ഡേവിഡ് കാമറോണ്‍ പ്രസ്താവിച്ചു. ഭാരതത്തിലെ നിക്ഷേപം വര്‍ധിപ്പിക്കാനായി വിവിധ സംരംഭങ്ങളിലായി 900 കോടി പൗണ്ട് മുടക്കാനും ബ്രിട്ടന് സന്നദ്ധത പ്രകടിപ്പിച്ചു. നരേന്ദ്രമോദി പാര്‍ലമെന്റ് സമ്മേളിക്കുന്ന അവസരങ്ങളില്‍പ്പോലും വിദേശ സന്ദര്‍ശനം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നവര്‍ മനസ്സിലാക്കാത്തത് ഓരോ സന്ദര്‍ശനത്തിലും ഭാരതത്തിന് ഗുണകരമായ സംരംഭങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്ന സത്യമാണ്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഇസ്ലാമിക ഭീകരവാദം. ഇത് ഉന്മൂലനം ചെയ്യാന്‍ സംഘടിതവും പ്രതിബദ്ധതയോടു കൂടിയതുമായ ശ്രമം ആവശ്യമാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നു മോദി ബ്രിട്ടനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇതിന് ബ്രിട്ടന് കലവറയില്ലാത്ത സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. പേരെടുത്തു പറഞ്ഞില്ലെങ്കിലും പാക്കിസ്ഥാനു നേരെയാണ് പ്രധാനമന്ത്രി മോദി വിരല്‍ചൂണ്ടിയതെന്ന് വ്യക്തം. ഇപ്പോഴത്തെ ത്രിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി നേടിയെടുത്തത് അനേകം കോടി ഡോളറിന്റെ സഹായമാണ്.
എട്ടു മുതല്‍ 12 ബില്യണ്‍ പൗണ്ടിന്റെ സഹായമാണ് ബ്രിട്ടന് നല്‍കുന്നത്. മോദി ഭരണത്തെ വിമര്‍ശിക്കാന്‍ മാത്രം അറിയാവുന്ന ഭാരതത്തിലെ ബുദ്ധിജീവികള്‍ ഭാരതത്തിന്റെ സാമ്പത്തികവളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തില്‍നിന്നും 7.5 ശതമാനമായി ഉയര്‍ന്നുവെന്ന് തിരിച്ചറിയുന്നില്ല. ഇന്ന് ഭാരതവും യുകെയും ആഗോള പങ്കാളികളാണ്. ഭാരതവും ബ്രിട്ടനും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കാനും മോദിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. യുകെ ജി-7 രാജ്യങ്ങളില്‍ ഏറ്റവും വികസിത രാജ്യമാണല്ലൊ. ഈ സന്ദര്‍ശനത്തോടെ ഭാരതത്തില്‍ മുതല്‍മുടക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിദേശശക്തിയായി ബ്രിട്ടന് മാറും. ബ്രിട്ടനില്‍ 1.5 ബില്യണ്‍ ഭാരതീയരാണുള്ളത്. മോദിയുടെ സന്ദര്‍ശനം അവര്‍ക്കും പ്രചോദനമായി. ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിയ്ക്ക് അതിഗംഭീരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
ഭാരതം വളരെക്കാലമായി ആഗ്രഹിക്കുന്ന യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനു ബ്രിട്ടന് പിന്തുണ വാഗ്ദാനം ചെയ്തു. സിവില്‍ ആണവമേഖലയില്‍ സഹകരിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും വിവിധ കമ്പനികള്‍ തമ്മില്‍ 1370 കോടി ഡോളറിന്റെ കരാറിന് ധാരണയായിട്ടുണ്ട്. അസഹിഷ്ണുതയുടെ പേരുപറഞ്ഞ് ചിലയാളുകള്‍ ബ്രിട്ടനിലും പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ഇവര്‍ ആര്‍ക്കോ വേണ്ടി വിടുപണി ചെയ്യുകയാണ്. ഗാന്ധിജിയുടെയും ബുദ്ധന്റെയും നാട്ടില്‍ അസഹിഷ്ണുത അത് എത്ര ചെറിയ സംഭവമാണെങ്കിലും അനുവദിക്കില്ലെന്ന് മോദി ഇതിന് പ്രതികരണമെന്നോണം പറയുകയുണ്ടായി. ഭാരതത്തിലെ ‘അസഹിഷ്ണുത’യുടെ പേരില്‍ ഉയര്‍ത്തിയ കോലാഹലങ്ങള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊടുന്നനെ കെട്ടടങ്ങിയിരിക്കുകയാണ്.
രാഷ്ട്രീയപ്രേരിതമായിരുന്നു ഈ പ്രതിഷേധമെന്നതിന് മറ്റുതെളിവുകള്‍ വേണ്ട. ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലാണ് അസഹിഷ്ണുത നടമാടുന്നത്. സാഹിത്യകാരനായ ഗിരീഷ് കര്‍ണാട് പ്രകോപനപരമായ പ്രസ്താവന നടത്തിയത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കെമ്പ ഗൗഡയുടെ പേരുമാറ്റി ബെംഗളൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്നാണ് ഗിരീഷ് പറഞ്ഞത്. കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെയായിരുന്നു അത്യന്തം പ്രകോപനപരമായ ഈ നിര്‍ദ്ദേശം ഗിരീഷ് മുന്നോട്ടുവച്ചത്. അപകടം തിരിച്ചറിഞ്ഞ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞെങ്കിലും സംഘര്‍ഷത്തിന് അത് മതിയായിരുന്നു. ഗിരീഷ് കര്‍ണാട് മാത്രമല്ല രാജ്യമാകെ സംഘര്‍ഷം കുത്തിപ്പൊക്കിയ കോണ്‍ഗ്രസും അവരോട് വിധേയത്വം പുലര്‍ത്തുന്ന എഴുത്തുകാരും ജനങ്ങളോട് മാപ്പുപറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: