ലണ്ടന്‍: മൂന്നു ദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ ദിവസം മോദി ബ്രിട്ടനിലെ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. ലണ്ടനിലെ സാമ്പത്തിക കേന്ദ്രമായ ഗില്‍ഡ് ഹാളിലായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ പതിനെട്ടു മാസം കൊണ്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങള്‍ അക്കമിട്ട് നിരത്തിയ മോദി ഭാരതത്തിന്റെ വിശ്വാസ്യത വര്‍ദ്ധിച്ച കാര്യവും കൂടിക്കാഴ്ചയില്‍ ഉയര്‍ത്തിക്കാട്ടി. ഇന്ന് ഭാരതം വാണിജ്യ വ്യവസായ കാര്യങ്ങള്‍ക്ക് മികച്ച രാജ്യമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ വിശദീകരിച്ച് മോദി ബ്രിട്ടീഷ് വ്യവസായ പ്രമുഖരോട് പറഞ്ഞു. വിദേശ നിക്ഷേപങ്ങള്‍ ഉദാരമാക്കിക്കഴിഞ്ഞു. ഇന്ന് നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ പറ്റിയ രാജ്യമാണ് ഭാരതം. ഐഎംഎഫും ലോകബാങ്കും അടക്കമുള്ള ഏജന്‍സികള്‍ ഭാരതത്തിന്റെ സമ്പത്തിക വളര്‍ച്ച ഏഴര ശതമാനത്തിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ബ്രിട്ടന് ഭാരതത്തിന്റെ സുപ്രധാന വ്യാപാര പങ്കാളിയാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബ്രിട്ടന്. ഇനിയുമിത് വളരാനുമുണ്ട്.
യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുകയാണ് ഭാരതം നേരിടുന്ന വലിയ വെല്ലുവിളി. ഇതിന് ഉല്‍പ്പാദന മേഖലയില്‍ കുതിച്ചുചാട്ടം വേണം. ഈ ലക്ഷ്യമിട്ടാണ് തന്റെ സര്‍ക്കാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി തുടങ്ങിയത്. വിദേശ നിക്ഷേം ഉദാരമായി, നിയമങ്ങള്‍ ലളിതമാക്കി. ചുവപ്പു നാടകള്‍ അഴിച്ചു. അടിസ്ഥാന മേഖലയാണ് വെല്ലുവിളി നേരിടുന്ന മറ്റൊന്ന്. 50 കോടി വീടുകള്‍ പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
നൂറു സ്മാര്‍ട്ട് സിറ്റികള്‍, റെയില്‍വേ ആധുനികവല്‍ക്കരണം. വികസനം, വൈദ്യുതോല്‍പ്പാദന വര്‍ദ്ധന തുടങ്ങിയവയും ലക്ഷ്യമിടുന്നു. വികസന പ്രക്രീയകളില്‍ ജനങ്ങളെ പങ്കാളികളാക്കാനാണ് ഡിജിറ്റല്‍ ഇന്ത്യ, സ്ക്കില്‍ ഇന്ത്യാ പരിപാടികള്‍. മോദി ചൂണ്ടിക്കാട്ടി. ഈ രംഗങ്ങളില്‍ നിക്ഷേപമുണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ലണ്ടന്‍ മേയര്‍ അലന് യാരോയും പങ്കെടുത്തു.
ആറു സുപ്രധാന കരാറുകള്‍
- വാര്‍ത്താവിതരണ ശൃംഖല നവീകരിക്കാനും മെച്ചപ്പെടുത്താനും 130 കോടി പൗണ്ട് വോഡാഫോണ്‍ ഭാരതത്തില്‍ നിക്ഷേപിക്കും. പൂനയിലും ഹൈദരാബാദിലും പുതിയ ടെക് സെന്ററുകള്‍ സ്ഥാപിക്കും.
- സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ബ്രിട്ടീഷ് കമ്പനികള്‍ 200 കോടി പൗണ്ട് നിക്ഷേപിക്കും.
- 27,400 മൊബൈല്‍ ടവറുകളില്‍ ഊര്‍ജ്ജമെത്തിക്കാന്‍ 120 കോടി പൗണ്ട്. ഇവിടങ്ങളില്‍ ക്ലീന്‍ എനര്‍ജിയാണ് ലഭ്യമാക്കുക.
- ബ്രിട്ടണ് ഭാരതത്തില്‍ 11 ആശുപത്രികള്‍ തുടങ്ങും. ഇതിന് നൂറു കോടി ചെലവിടും. ആദ്യം ചണ്ഡീഗഡിലാകും ആശുപത്രി തുടങ്ങുക. കിങ്സ് കോളേജ് ഹോസ്പിറ്റല്‍സ് ട്രസ്റ്റാണ് ഇതിന് ചുക്കാന്‍ പിടിക്കുക.
- ഭാരതം ഓക്നോത്ത് സ്റ്റാര്‍ട്ടപ്പ് ബാങ്കില്‍ 660 ലക്ഷം പൗണ്ട് നിക്ഷേപിക്കും.
- ഹരിത അടിസ്ഥാന വികസനത്തിന് യെസ് ബാങ്കും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചും തമ്മില്‍ കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: