കൊച്ചി: നിര്‍ദ്ദിഷ്ട ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ സ്ഥലമുടമകളുടെ യോഗം വിളിക്കാന്‍ മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രതിനിധിതല യോഗം തീരുമാനിച്ചു. പാര്‍ക്കിനായി നൂറേക്കര്‍ സ്ഥലമാണു നിശ്ചയിച്ചിരുന്നതെങ്കിലും 15 ഏക്കറിന്റെ കാര്യത്തിലാണു തീരുമാനമായിട്ടുള്ളത്. എന്നാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് പരമാവധി വില ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും യോഗത്തില്‍ പങ്കെടുക്കും. യോഗതീയതി പിന്നീടറിയിക്കും.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില അപര്യാപ്തമാണെന്നു സ്ഥലമുടമകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് നിലം നികത്തി ഇപ്പോള്‍ പുരയിടമാണെന്ന സ്ഥിതിയിലുള്ള സ്ഥലത്തിന് പരമാവധി വില ഉറപ്പുവരുത്തണമെന്നു മന്ത്രി ജില്ല കളക്ടര്‍ക്കു നിര്‍ദേശം നല്കി. 2008ലാണ് ഇവിടെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം ഉടന്‍ പണം തരാന്‍ സര്‍ക്കാരിനാകുന്നില്ലെങ്കില്‍ സ്ഥലം മുന്‍കൂറായി നല്കാന് തയാറാണെന്നു സ്ഥലമുടമകള്‍ അറിയിച്ചത് മന്ത്രി സ്വാഗതം ചെയ്തു. ഇങ്ങനെ ഭൂമി നല്‍കുന്നവര്‍ക്കു പലിശ ആകാമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടാനും യോഗം തീരുമാനിച്ചു. കൂടാതെ സ്ഥലം വിട്ടുകൊടുക്കുന്നവരുടെ കുടുംബങ്ങളിലെ യോഗ്യതയുള്ള കുട്ടികള്‍ക്കു നിര്‍ദിഷ്ട പാര്‍ക്ക് യാഥാര്‍ഥ്യമാകുമ്പോള്‍ ജോലിക്കു മുന്‍ഗണന നല്കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നു മന്ത്രി നിര്‍ദേശിച്ചു. എന്തായാലും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകേണ്ടതു മുഖ്യമന്ത്രി തിരുവനന്തപുരത്തു വിളിച്ചുചേര്‍ക്കുന്ന യോഗത്തിലാണ്. കൂടാതെ വീടു നഷ്ടപ്പെടുന്നവര്‍ക്കു പാക്കേജിന്റെ കാര്യവും പരിഗണിക്കേണ്ടതാണെന്ന അഭിപ്രായമുയര്‍ന്നു. ആമ്പല്ലൂരില്‍ ചേരുന്ന യോഗത്തിനു മുമ്പ് ഭൂമിയുടെ പരമാവധി വില നിശ്ചയിക്കാന്‍ മന്ത്രി കളക്ടര്‍ക്കു നിര്‍ദേശം നല്കി. കൊച്ചിയിലെ വ്യാസപുരം പട്ടയവിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടാന്‍ പ്രത്യേക യോഗത്തില്‍ തീരുമാനമായി. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന 17 കുടുംബങ്ങള്‍ക്കാണ് ഇവിടെ പട്ടയം കിട്ടാനുള്ളത്.
പള്ളുരുത്തി പെരുമ്പടപ്പു കോളനിയിലെ 9 കുടുംബങ്ങള്‍ക്കു തോട്ടുപുറമ്പോക്കു പതിച്ചു നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ഇവര്‍ 60 വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ്. സമീപമുള്ള എളംകുളം വില്ലേജില്‍ ഭൂമി കൊടുത്ത വ്യവസ്ഥ ഇവിടെയും പാലിക്കണം. പള്ളുരുത്തി കോര്പറേഷന് കോളനിയില്‍ 15 കുടുംബങ്ങള്‍ക്കു വിപണി വില ഒഴിവാക്കി പട്ടയം നല്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ഇവര്‍ക്കു ഇടുക്കിയിലും മറ്റും നല്കിയതു പോലെ വരുമാനം പരിഗണിക്കാതെ, വ്യവസ്ഥകള്‍ ഒഴിവാക്കി പട്ടയം നല്കാന് നടപടി സ്വീകരിക്കണമെന്നു മന്ത്രി ബാബു നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദേശിച്ചു.
തൃപ്പൂണിത്തുറയില്‍ വണിക വൈശ്യ സംഘത്തിന്റെ കൈവശം വര്‍ഷങ്ങളായുള്ള ഭൂമിക്ക് അവകാശം നല്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. പാവപ്പെട്ടവരായ ഇവര്‍ക്കു മഹാരാജാവിന്റെ കാലത്തു ലഭിച്ച ഭൂമിയാണുള്ളത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
കച്ചേരിപ്പടി ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി പഷ്ണിത്തോടു വരെ വീതികൂട്ടാന്‍ സ്ഥലം ഏറ്റെടുത്ത വകയില്‍ കച്ചവടക്കാര്‍ക്ക് ഇനിയും ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. യോഗത്തില്‍ ജില്ലാ കളക്ടര്‍ എം ജി. രാജമാണിക്യം, അസി. കളക്ടര്‍ എയ്ഞ്ചല്‍ ഭാട്യ, തഹസില്‍ദാര്‍മാര്‍, സ്ഥലമുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: