കോലഞ്ചേരി: കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി ഉടമയെ വെട്ടി പണവും സ്വര്‍ണവും കവര്‍ന്ന കേസിന്റെ വിചാരണയ്ക്ക് കൊടുംഭീകരന് തടിയന്റവിട നസീറിനെ കോലഞ്ചേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ബംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന നസീറിനെ കര്‍ണാടക- കേരള പോലീസുകാരുടെ കനത്ത കാവലിലാണ് ഇന്നലെ രാവിലെ 10 മണിയോടെ കോടതിയില്‍ എത്തിച്ചത്.
2002 ജൂണില്‍ രാത്രി ഏഴരയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്വല്ലറി ഉടമ മാത്യു ജോണിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിവീഴ്ത്തി സ്വര്‍ണവും പണവും കവരുകയായിരുന്നു.
പത്ത് ലഷത്തോളം രൂപയുടെ കവര്‍ച്ചയാണ് നടന്നത്. സംഭവത്തില്‍ ഭീകര ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് ആദ്യം ക്രൈംബ്രാഞ്ചിന് വിടുകയും പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തടിയന്റവിട നസീറുമായി സംഘങ്ങള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയത്.
ഇതിന്റെ വിസ്താരം കോലഞ്ചേരി കോടതിയില്‍ നടന്നുവരികയാണ്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ നസീറിനെ 11 മണിയോടെ പോലീസ് പ്രത്യേക വാഹനത്തില്‍ തിരികെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: