കോട്ടയം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ച കെ.എം. മാണിക്ക് കോട്ടയത്ത് സ്വീകരണം നല്കി. ഇന്നലെ വൈകിട്ട് അഞ്ചോടെ തിരുനക്കരയിലെത്തിയ മാണിയെ സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ വന്‍ നേതൃനിരതന്നെയുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം നാമമാത്രമായിരുന്നു. ചാനലുകളുടെ ഓബി വാനുകളും വന്‍പോലീസ് സംഘവും ടൗണില്‍ നിലയുറപ്പിച്ചതോടെ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയോടെ ജനങ്ങളും തടിച്ചുകൂടി. മാണിയുടെ ഒപ്പമുണ്ടായിരുന്ന വാഹനവ്യൂഹങ്ങള്‍ റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടതോടെ ഗതാഗതവും തടസ്സപ്പെട്ടു.
നിര്‍ത്തിയിട്ട വാഹനത്തിന്റെ മുകളില്‍ കയറിനിന്നാണ് മാണി പ്രസംഗിച്ചത്. സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുവാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആന്റോ ആന്റണി എംപിയും ഉണ്ടായിരുന്നു. കെ.എം. മാണി കേരള രാഷ്ട്രയത്തിലെ ശക്തിസ്രോതസ്സാണെന്നും അദ്ദേഹം ഉടന്‍തന്നെ മന്ത്രിയായി തിരിച്ചെത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സ്വീകരണത്തിന് മറുപടി പറഞ്ഞ മാണി താന്‍ അവസാനം ഒപ്പുവച്ച ഫയല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ന്റെ ശുപാര്‍ശപ്രകാരമുള്ള നഗരത്തിലെ സ്കൈവാക്ക് പദ്ധതിക്കുള്ള അനുമതിയാണെന്ന് അറിയിച്ചു. 5 കോടിരൂപയാണ് ഈ പദ്ധതിക്ക് നീക്കിവച്ചിരിക്കുന്നത്. കാരുണ്യപദ്ധതിയിലൂടെ 1.25 ലക്ഷമാളുകള്‍ക്കായി 900 കോടിരൂപവിതരണം ചെയ്യാന്‍ കഴിഞ്ഞതും മാണി അനുസ്മരിച്ചു. ഇവരുടെയെല്ലാം പ്രാര്‍ത്ഥന തനിക്കൊപ്പമുണ്ടാകുമെന്നും അധികാരമില്ലാത്ത തന്റെ ശക്തി ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണപരിപാടികള്‍ക്ക് ജോസ് കെ. മാണി എംപി, എംഎല്‍എമാരായ ഡോ. ജയരാജ്, മോന്‍സ് ജോസഫ്, ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തി എന്നിവര്‍ നേതൃത്വം നല്കി. മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് വേദിയൊരുക്കിയ വാഹനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാണിഗ്രൂപ്പില്‍നിന്നും തെറ്റിപ്പിരിഞ്ഞ് പി.സി. തോമസിന്റെ കൂടെപോയ മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജ് വേദിയില്‍ ഇടംകണ്ടെത്തിയത് കൗതുകമുണര്‍ത്തി.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കവലയില്‍ മാണിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. മറുപടി പ്രസംഗത്തില്‍ ജനശക്തിയാണ് തന്റെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: