പാലാ: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്വാമിമാര്‍ക്ക് ക്ഷേത്രത്തില്‍ നല്കുന്ന അന്നദാനം ഉള്‍പ്പെടെ എല്ലാ സേവനങ്ങളും സൗജന്യമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനും വിരിവയ്ക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വിപുലമായ സൗകര്യങ്ങളുണ്ട്. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ ഡിസ്പെന്‍സറികളുടെയും ആംബലന്സിന്റെയും സേവനം 24 മണിക്കൂറം ലഭ്യമാണ്.
ഇടത്താവളത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഉന്നതാധികാരികളുടെ യോഗം നാളെ ഉച്ചയ്്ക്ക് 12.30ന് ക്ഷേത്രഹാളില്‍ നടക്കും.
ക്ഷേത്രത്തിലെ ദര്‍ശന സമയം രാവിലെ 4 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 8വരെയുമാണ്. തീര്‍ത്ഥാടകര്‍ക്ക് കെട്ടുനിറയ്ക്കുന്നതിനും വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. ദേവപ്രസാദമായ അരവണ, അപ്പം, ആടിയ എണ്ണ എന്നിവ ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് സി.പി. ചന്ദ്രന് നായര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 04822 212448, 201448, 201449. പത്രസമ്മേളനത്തില്‍ ക്ഷേത്രം സെക്രട്ടറി എസ്.ഡി. സുരേന്ദ്രന് നായര്‍, ഖജാന്‍ജി പി. ഭാസ്കരന് നായര്‍, ഭാരവാഹികളായ എം.ജി. ഗോപാലകൃഷ്ണന് നായര്‍, വിജയകുമാരന്‍ നായര്‍, കെ.കെ. മധുസൂദനന് നായര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: