കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ ജോലി ചെയ്യുന്നത് വിലക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിപുന:പരിശോധിക്കണമെന്ന് ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന് ബിഎംഎസ്ആര്‍എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ജനറിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണെന്ന് പറയപ്പെടുന്ന ഈ തീരുമാനം പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കും. 638 അവശ്യമരുന്നുകള്‍, എഫ്.ഡി.സി. (ഫിക്സഡ് ഡ്രഗ് കോംബിനേഷന്‍) ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണപ്പട്ടികയില്‍ (ഡി.പി.സി.ഒ) ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനറിക് മരുന്നുകള്‍ക്ക് പ്രത്യേക വിലക്കുറവ് അവകാശപ്പെടാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സംവിധാനത്തിന് ലക്ഷക്കണക്കിന് രോഗികള്‍ക്ക് മരുന്ന് നല്കാന് നിലവിലുള്ള സംവിധാനം അപര്യാപ്തമാണ്. കേന്ദ്രസര്‍ക്കാറിന്റെ ജന്‍ സാധാരണ് പദ്ധതിയില്‍ കുറഞ്ഞ ചെലവില്‍ മരുന്ന് നല്കുന്ന ഫാര്‍മസികള്‍ ദേശവ്യാപകമായി നടപ്പാക്കുന്ന സ്കീമില്‍ നിന്നും കേരള സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. ജനറിക് മരുന്നുകള്‍ എന്ന പേരില്‍ മരുന്ന് വിറ്റഴിക്കുന്ന കമ്പനികളെല്ലാം തന്നെ ബ്രാന്‍ഡഡ് മരുന്ന് വ്യാപാരരംഗത്തും ഉള്ളവയാണെന്നിരിക്കെ ജനറിക് മരുന്നുകള്‍ എഴുതിയത് കൊണ്ട് മാത്രം രോഗികള്‍ക്ക് കാര്യമായ വിലക്കുറവ് ലഭിക്കില്ല.
ആരോഗ്യവകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം ജനോപകാരപ്രദമാണെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. ജനറിക് മരുന്ന് കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന ഈ നടപടിയില്‍ വ്യാപകമായ അഴിമതിയുണ്ടെന്നും. ബിഎംഎസ്ആര്‍എ ആരോപിച്ചു. ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ബിഎംഎസ്ആര്എസംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്ന ഈ തീരുമാനം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: