തൃശൂര്‍: സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ എംടെക്കിന് പ്രവേശനം ലഭിച്ച പട്ടികജാതി, വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് ഫീസുള്‍പ്പടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. 2011 ഫെബ്രുവരി മൂന്നാം തീയതി പട്ടികജാതി വികസന വകുപ്പ് പുറപ്പെടുവിച്ച 146/2011 നമ്പര്‍ ഉത്തരവാണ് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കാന്‍ ആയുധമാക്കുന്നത്. സ്വാശ്രയ കോളേജിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റിലേക്ക് പ്രവേശനം നടത്തുന്നത് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ തയ്യാറാക്കുന്ന പ്രവേശനച്ചട്ടം അനുസരിച്ച് സ്വാശ്രയ കോളേജുകള്‍ രൂപീകരിക്കുന്ന സെലക്ഷന് കമ്മിറ്റിയാണ്.
2011ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെറിറ്റ് സീറ്റിലേക്ക് പ്രവേശനം നല്കുന്ന സെലക്ഷന് കമ്മിറ്റിയില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അംഗമായിരിക്കണമെന്നും, അങ്ങിനെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ എന്നും പറയുന്നു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് പല കോളേജുകളിലേക്കും വകുപ്പ് അയച്ചുനല്‍കിയില്ല. ഇതുമൂലം പ്രവേശന സമയത്ത് ഉത്തരവ് പാലിക്കാനായില്ല. ഈ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ലിസ്റ്റില്‍ നിന്ന് സംസ്ഥാനത്തെ വിവിധ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ 2011ലെ ഉത്തരവ് പ്രകാരം നിരസിച്ചിരിക്കുകയാണ്. ഈ ഉത്തരവ് പല കോളേജുകളിലും ലഭിച്ചിട്ടില്ലെന്നും, അതിനാല്‍ ഈ ചട്ടപ്രകാരം പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കാതെ പ്രവേശനം നേടിയ 2012, 2013 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ച് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വകുപ്പ് ഡയറക്ടര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല.
2011ലെ ഉത്തരവ് ലഭിച്ച പല കോളേജുകളും അതനുസരിക്കാതെ പഴയപടി പ്രവേശനം നടത്തുകയും ചെയ്തു.
2012 സെപ്തംബര്‍ 12ലെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അഖില്‍ പുഷ്കര്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പ്രവേശനം നേടിയ മാര്‍ഗ്ഗം നോക്കാതെ ആനുകൂല്യം നല്‍കണമെന്ന് പറയുന്നുണ്ട്. ഈ ഹൈക്കോടതി ഉത്തരവിന് ശേഷവും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പട്ടികജാതി വികസന വകുപ്പ് ഓരോ കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുകയാണ്.
ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ഗവര്‍ണര്‍, മുഖ്യമന്ത്രി, പട്ടികജാതി വികസന മന്ത്രി, പട്ടികജാതി വികസന ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നിര്‍ധന കുടുംബങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കുമ്പോള്‍ അവരുടെ പഠനം വഴിമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: