ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനായി ആരോഗ്യവകുപ്പ് നടത്തിയ ശ്രമം പരാജയപ്പെട്ടു. സര്‍ക്കാര്‍ സര്‍വീസിനോട് ഡോക്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ല. പിഎസ്സി റാങ്ക് പട്ടികയില്‍നിന്ന് അസിസ്റ്റന്റ് സര്ജന്മാരെ നിയമിക്കാനായി നടത്തിയ ശ്രമമാണ് ദയനീയമായി പരാജയപ്പെട്ടത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചവര്‍ക്ക് പോലും സര്‍ക്കാര്‍ സര്‍വീസിനോട് യാതൊരു താല്‍പ്പര്യവും ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
168 പേരെയാണ് കൗണ്‍സലിങ്ങിനായി ആരോഗ്യവകുപ്പ് ക്ഷണിച്ചത്. ഇതില്‍ 40 പേര് മാത്രമാണ് ജോലിക്ക് ഹാജരാകാന്‍ തയ്യാറായത്. ഇതില്‍ പലരും നീണ്ട അവധി നല്‍കണമെന്ന ആവശ്യമുന്നയിച്ചു മടങ്ങുകയായിരുന്നു. ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളും പ്രതിസന്ധിയിലാണ്. ഇതാണ് അടിയന്തരമായി ഡോക്ടര്‍മാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. ഡോക്ടര്‍മാരുടെ ക്ഷാമം കാരണം പല ആശുപത്രികളിലും കിടത്തിച്ചികിത്സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചശേഷം നീണ്ട അവധിയെടുത്ത് സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിച്ച് വന്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിലര്‍ ഉപാധികളോടെ കൗണ്സിലിങിനെത്തിയത്. ഇതിന്റെ ഭാഗമായാണ് പലരും നീണ്ട അവധി എന്ന ആവശ്യം ഉന്നയിച്ചതെത്രെ. പരിമിതമായ സൗകര്യങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ മടികാണിക്കുന്നതാണ് ഒഴിവു നികത്തുന്നതിന് പ്രധാന തടസ്സം. പിഎസ്സിയുടെ റാങ്ക് പട്ടികയില്‍നിന്ന് ഇനി വീണ്ടും ഡോക്ടര്‍മാരെ കൗണ്‍സലിങ്ങിന് ക്ഷണിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിലും ഡോക്ടര്‍മാരെ കിട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പലയിടങ്ങളിലും നിര്‍ത്തേണ്ടി വരും. ഒരു ഡോക്ടര്‍ മാത്രമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഡോക്ടര്‍ അവധിയെടുക്കുന്ന ദിവസം ഇപ്പോള്‍ പൂട്ടിയിടേണ്ട സ്ഥിതിയാണുള്ളത്.
ഡോക്ടര്‍മാരെ സ്ഥിരമായി ലഭിക്കാത്തതിനാല്‍ താത്കാലികമായി നിയമിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ള ഡോക്ടര്‍മാര്‍ എത്ര വന്നാലും ജോലിക്ക് എടുക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളും ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭിച്ചില്ല. കൗണ്‍സലിങ്ങിന് എത്തിയ 40 പേരില്‍ ഏഴു പേര് മാത്രമാണ് ആലപ്പുഴയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായത്. ബാക്കിയുള്ളവര്‍ ജോലിയില്‍ പ്രവേശിക്കുമോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഡോക്ടര്‍ക്ഷാമം മൂലം കിടത്തിച്ചികിത്സയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കാന്‍ നടപടിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: