കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കിയെന്നും ഇതിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ഭാര്യ പ്രീതി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ബിജു രമേശിന്റെ മൊഴിയില്‍ നിര്‍ണ്ണായക തെളിവുകളില്ലെന്നും െ്രെകംബ്രാഞ്ച് എസ്പി പി. കെ. മധു സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
സ്വാമിയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആള് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക്ക് വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. 2002 ജൂലായ് ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവാപ്പുഴയില്‍ മുങ്ങിമരിച്ചത്. ആദ്യം അന്വേഷിച്ച സംഘം മുങ്ങിമരണമാണെന്ന് ഫോര്‍ട്ടുകൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുളിക്കാനിറങ്ങുമ്പോള്‍ മുങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നതെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
സിബിഐ അന്വേഷണത്തിനായി സ്വാമിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബെഞ്ചും ഡിവിഷന് ബെഞ്ചും പിന്നീട് സുപ്രീം കോടതിയും തള്ളിയതാണ്. എന്നിട്ടും 2007 മാര്‍ച്ച് 23ന് പ്രത്യേക അന്വേഷണ സംഘത്തെ തുടരന്വേഷണത്തിന് നിയോഗിച്ചിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും നീന്തലറിയാവുന്ന സ്വാമി ദീര്‍ഘകാലമായി പുഴയില്‍ കുളിക്കാനിറങ്ങാറില്ലെന്നതിനാല്‍ അടിയൊഴുക്കില്‍ പെട്ടതാകാനാണ് സാധ്യതയെന്നും അന്നു അന്വേഷണ സംഘം വിലയിരുത്തി. സംഭവത്തിനു ശേഷം കുളിക്കടവില്‍ രക്തം കണ്ടത് സ്വാമി പുഴയില്‍ മുങ്ങിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു സ്വാമിയുടെ കാല് മുറിഞ്ഞതിനെത്തുടര്‍ന്നാണെന്നും സംഭവ സമയത്ത് പള്ളുരുത്തി സ്വദേശി പ്രിയന്റെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടില്ലെന്നും അന്നത്തെ റിപ്പോര്‍ട്ടിലുണ്ട്.
മാത്രമല്ല, സ്വാമിയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധനയില്‍ വിഷാംശമൊന്നും കണ്ടെത്തിയില്ല. എസ്എന്‍ഡിപിയോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന് നിര്‍ദ്ദേശിച്ച പ്രകാരം ആലുവ താലൂക്ക് ആശുപത്രിയിലെ ഡോ. അനിലാ കുമാരി പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന ആക്ഷേപവും തെറ്റാണ്. സ്വാമി ശാശ്വതീകാനന്ദ മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസ പരിശോധനാ റിപ്പോര്‍ട്ടും സാധൂകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് ഡയറിയും മറ്റു രേഖകളും കോടതി ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കാമെന്നും വിശദീകരണ പത്രികയില്‍ പറയുന്നുണ്ട്. ഏറ്റവും ഒടുവില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്നം മറ്റുള്ളവരുടെ കേട്ടുകേള്‍വിയാണ് താന്‍ പറഞ്ഞതെന്ന് ബിജു രമേശ് വ്യക്തമാക്കിയതായും വിശദീകരണ പത്രിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കര്‍മ്മ പദ്ധതിയിങ്ങനെ
നീന്തലറിയാവുന്ന സ്വാമി പുഴയില്‍ മുങ്ങി മരിച്ചതെങ്ങനെയെന്ന് വിശദമായി അന്വേഷിക്കും. സ്വാമിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കും. മുട്ടടയില്‍ നിന്ന് ആലുവയിലേക്ക് സ്വാമി ശാശ്വതീകാനന്ദയോടൊപ്പമുണ്ടായിരുന്ന സ്വാമി സൂക്ഷ്മാനന്ദയ്ക്കെതിരായ ആരോപണങ്ങളും അന്വേഷിക്കണം.
ആലുവ പുഴയില്‍ കുളിക്കാനിറങ്ങുന്നതിന് മുമ്പ് സ്വാമി ശാശ്വതീകാനന്ദ കുടിച്ച പാലില്‍ ഇന്‍സുലിന്‍ ചേര്‍ത്തിരിക്കാനുള്ള സാധ്യത അന്വേഷിക്കണം. വെള്ളാപ്പള്ളി നടേശന്, ഭാര്യ, മകന് തുഷാര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. ആരോപണ വിധേയനായ പള്ളുരുത്തി സ്വദേശി പ്രിയന്റെ പങ്ക് അന്വേഷിക്കും. സ്വാമിക്കൊപ്പമുണ്ടായിരുന്ന സാബു, സുഭാഷ് എന്നിവരുടെ പെരുമാറ്റത്തില്‍ സംശയകരമായി എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണം.
സ്വാമി ശാശ്വതീകാനന്ദയ്ക്കും വെള്ളാപ്പള്ളി നടേശനും വിദേശത്ത് താമസ സൗകര്യം ഒരുക്കിയ മാവേലിക്കര സ്വദേശി സുജാതന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. സ്വാമിയുടെ മരണത്തെക്കുറിച്ച് ബിജു രമേശിന്റെ മൊഴിയിലെ നിലപാടുമാറ്റം അന്വേഷിക്കും. പോസ്റ്റ്മോര്‍ട്ടം വീഡിയോ, രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ വീണ്ടും പരിശോധിക്കും. കേസിലെ മറ്റു സാക്ഷികളെ ചോദ്യം ചെയ്യുന്നതിനൊപ്പം ശാസ്ത്രീയമായ പരിശോധനയും അനിവാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: