പെര്‍ത്ത്: ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അപരാജിത ഇരട്ട സെഞ്ചുറിയുടെയും (244) ഉസ്മാന് കവാജയുടെ സെഞ്ചുറിയുടെയും (121) കരുത്തില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കംഗാരുക്കള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് റണ്‍സുമായി സ്റ്റീവന്‍ സ്മിത്താണ് വാര്‍ണര്‍ക്കൊപ്പം ക്രീസില്‍. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ വാര്‍ണറുടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് സെഞ്ചുറി നേടുന്നത്. 45-ാം ടെസ്റ്റ് കളിക്കുന്ന വാര്‍ണറുടെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ഇന്നലെ പെര്‍ത്തില്‍ പിറന്നത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ജോ ബേണ്‍സും (40) വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കം നല്കി. 101 റണ്‍സെടുത്ത ആദ്യ വിക്കറ്റ് കൂട്ടുകെട്ട് മാറ്റ് ഹെന്റി പൊളിച്ച ശേഷം ഒത്തുചേര്‍ന്ന വാര്‍ണര്‍-കവാജ സഖ്യം ഓസീസ് ഇന്നിങ്സ് അനായാസം മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 302 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 118 പന്തില്‍ നിന്ന് 12 ഫോറുകളോടെ സെഞ്ചുറി തികച്ച വാര്‍ണര്‍ 182 പന്തില്‍ നിന്ന് 150ഉം 236 പന്തില്‍ നിന്ന് രണ്ട് സിക്സറും 17 ഫോറുമുള്‍പ്പെടെ ഡബിള്‍ സെഞ്ചുറിയും തികച്ചു.
132 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്സറുമടക്കമാണ് കവാജയുടെ ശതകം. ഒടുവില്‍ സ്കോര്‍ 403-ല്‍ എത്തിയശേഷമാണ് വാര്‍ണര്‍-കവാജ കൂട്ടുകെട്ട് പിരിഞ്ഞത്. 186 പന്തില്‍ നിന്ന് 11 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 121 റണ്‍സെടുത്ത കവാജയെ ബ്രേസ്വെല്ലിന്റെ പന്തില്‍ ലാഥം പിടികൂടി. ന്യൂസിലാന്‍ഡിന് വേണ്ടി ബ്രേസ്വെല്ലും ഹെന്റിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: