കൊച്ചി: കോടികള്‍ വാങ്ങി മേയര്‍ കസേര ഗള്‍ഫ് വ്യവസായിയുടെ ഭാര്യക്ക് നല്‍കാനുള്ള എ, ഐ ഗ്രൂപ്പ് നേതാക്കളുടെ സംയുക്ത നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി. കൊച്ചിയില്‍ നിന്നുള്ള എഐസിസി അംഗം ദീപ്തി മേരി വര്‍ഗ്ഗീസാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് പരാതി നല്‍കിയത്.
ഇന്നലെ ദല്‍ഹിയിലെത്തിയ ദീപ്തി മുകുള്‍ വാസ്നിക്കിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ളവരെ തഴഞ്ഞ് പെയ്മെന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കിയതായും 36-ാം ഡിവിഷനില്‍ മത്സരിച്ച തന്നെ ഒരു വിഭാഗം നേതാക്കള്‍ തോല്പ്പിച്ചതായും ദീപ്തി ധരിപ്പിച്ചു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് മുകുള്‍ വാസ്നിക് നല്‍കിയതായാണ് സൂചന. ദല്‍ഹിയിലുണ്ടായിരുന്ന എ.കെ. ആന്റണിയെയും ദീപ്തി ഇന്നലെ സന്ദര്‍ശിച്ചു. തന്നെ തോല്‍പ്പിച്ചത് പാര്ട്ടിക്കാര് തന്നെയാണെന്ന് ദീപ്തി നേരത്തെ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരനോടും പരാതിപ്പെട്ടിരുന്നു. പെയ്മെന്റ് സ്ഥാനാര്‍ത്ഥിയെ മേയറാക്കാന്‍ നടത്തുന്ന നീക്കം കഴിഞ്ഞ തിങ്കളാഴ്ച ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
കോണ്‍ഗ്രസ്സിന്റെ ഉറച്ച ഡിവിഷനായ ഫോര്‍ട്ട്കൊച്ചിയില്‍ ബ്ലോക്ക് സെക്രട്ടറി റോസ് മേരി വില്‍സണ്‍ ഉല്‍പ്പെടെയുള്ള പ്രമുഖരെ തഴഞ്ഞാണ് ഗള്‍ഫ് വ്യവസായിയുടെ ഭാര്യയായ ഷൈനി മാത്യുവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് റോസ് മേരിയും മുന്‍ കൗണ്‍സിലര്‍ ആന്റണി കുരീത്തറയുടെ ഭാര്യ ദീപ്തി മരിയയും വിമത സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു. പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാത്ത ഷൈനിക്ക് സീറ്റ് നല്‍കിയതിനെതിരെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പേയ്മെന്റ് സീറ്റ് ആരോപണവുമായി രംഗത്ത് വന്നിരുന്നു.
ഐ ഗ്രൂപ്പിലെ എന്‍. വേണുഗോപാലും എ ഗ്രൂപ്പിലെ ഡൊമിനിക് പ്രസന്റേഷനും പുറമെ കെ.വി. തോമസ് എംപിയും സംയുക്തമായാണ് ഷൈനിക്കായി വാദിച്ചത്. പശ്ചിമകൊച്ചിയുടെ വികസനം ചൂണ്ടിക്കാട്ടി പ്രാദേശിക വാദമുയര്‍ത്തി ലത്തീന്‍ കത്തോലിക്കാ സഭയും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എ ഗ്രൂപ്പിലെ സൗമിനി ജയിന്, ഐ ഗ്രൂപ്പിലെ ഗ്രേസി ബാബു ജേക്കബ്, കെ.വി. തോമസിന്റെ പിന്തുണയുള്ള ഗ്രേസി ജോസഫ് എന്നിവരെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് നേതാക്കള്‍ പിന്തുണച്ചിരുന്നത്. എന്നാല്‍ കോടികളുടെ ആസ്തിയുള്ള ഷൈനി രംഗത്തിറങ്ങിയപ്പോള്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ അപ്രസക്തമായി.
മേയര്‍ സ്ഥാനത്തേക്ക് അവകാശമുന്നയിക്കാന്‍ കഴിയുന്ന നേതാവായിരുന്നു ദീപ്തി മേരി വര്‍ഗീസ്. സിപിഎമ്മിന്റെ കുത്തക സീറ്റിലാണ് ഇവരെ മത്സരിപ്പിച്ചത്. ജയിക്കുമെന്ന ഘട്ടത്തില്‍ അവസാന നിമിഷം ഒരു വിഭാഗം നേതാക്കള്‍ കാലുവാരിയെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതിന് പുറമെ മുന്‍ ഡപ്യൂട്ടി മേയര്‍ ഭദ്രയെ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ ഒതുക്കി. ഇരുവരും ജയിച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നതിനാല്‍ പേയ്മെന്റ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഉന്നത നേതാക്കള്‍ നടത്തിയ നീക്കമാണിതെന്നാണ് പ്രാദേശിക നേതാക്കളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: