കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ അട്ടിമറി നീക്കം പുറത്ത്. വിജിലന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സ് മേധാവിയായി മാറ്റിയത് അന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ബാബുവിനെതിരെ കേസെടുക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ നിലപാട്. സ്ഥാനമാറ്റത്തില്‍ പ്രതിഷേധിച്ചും മാണിക്കെതിരായ വിജിലന്‍സ് കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു.
മന്ത്രി ബാബുവിന് ഒരു കോടി രൂപ താന്‍ നേരിട്ട് കൊടുത്തുവെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി മുമ്പാകെ ബിജു മൊഴി നല്‍കുകയും ചെയ്തു. ഇത് വിവാദമായതോടെ ത്വരിത പരിശോധനക്ക് വിജിലന്‍സ് തയ്യാറായി. എറണാകുളം വിജിലന്‍സ് എസ്പി കെ.എം ആന്റണിയുടെ കീഴില്‍ ഡിവൈഎസ്പി എം.എന്‍ രമേശനായിരുന്നു അന്വേഷണ ചുമതല. ഈ സമയത്ത് എഡിജിപി ആയിരുന്ന ജേക്കബ് തോമസിനായിരുന്നു എറണാകുളം റേഞ്ചിന്റെ ചുമതല.
അന്വേഷണ പുരോഗതി വിലയിരുത്താന്‍ മെയ് 14ന് ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് യോഗം ചേര്‍ന്നിരുന്നു. അന്വേഷണത്തിന്റെ മേല്‍നോട്ടം തനിക്കാണെന്ന് ജേക്കബ് തോമസ് അന്ന് മാധ്യമങ്ങള്‍ക്ക് പ്രതികരണവും നല്കി. യോഗത്തില്‍ ബാബുവിനെതിരെ കേസെടുക്കാമെന്ന നിലപാട് ജേക്കബ് തോമസ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതോടെയാണ് അപകടം മണത്ത ആഭ്യന്തര വകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജേക്കബ് തോമസിനെ ഡിജിപി റാങ്ക് നല്കി ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചത്.
ഇത് വിവാദമായപ്പോള്‍ ജേക്കബ് തോമസിന് ബാര്‍ കോഴക്കേസിന്റെ ചുമതലയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതിന് പിന്നാലെ സമര്‍പ്പിച്ച ത്വരിത പരിശോധനാ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ബാബുവിന് ക്ലീന്‍ ചിറ്റ് നല്കി. ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന രണ്ട് മൊഴികളും വിജിലന്‍സിന് ലഭിച്ചിരുന്നു എന്നാല്‍ ഇത് പരസ്പര വിരുദ്ധമെന്ന് തള്ളിയാണ് വിജിലന്‍സ് ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന നിലപാടിലെത്തിയത്. ബാര്‍ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് മേധാവിയായിരുന്ന വിന്‍സണ്‍ എം.പോള്‍ കൂട്ട്നിന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന് വിജിലന്‍സ് കോടതിയില്‍ നിന്നും അദ്ദേഹം വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ജേക്കബ് തോമസിന്റെ സാന്നിധ്യം ബാര്‍ കോഴക്കേസില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് അദ്ദേഹത്തെ സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് അപമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: