തൃശൂര്‍: മന്ത്രി കെ. ബാബു വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും ബാബുവിനെതിരെ രഹസ്യമായി അന്വേഷണം നടത്തിയത്.
അഴിമതിയാരോപണ വിധേയരാകുന്ന ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ വിജിലന്‍സ് ആദായനികുതി വകുപ്പിന് കൈമാറുക പതിവാണ്. മന്ത്രിക്കെതിരായ കേസിന്റെ വിവരങ്ങളും വിജിലന്‍സാണ് ആദായ നികുതി വകുപ്പിന് കൈമാറിയത്.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ മന്ത്രി കെ. ബാബു വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മന്ത്രിയുടെ ചില ബന്ധുക്കളുടെ പേരിലും കോടികളുടെ ഇടപാടുകള്‍ ഇക്കാലയളവില്‍ നടന്നതിന്റെ രേഖകള്‍ അന്വഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. മന്ത്രിയായതിനു ശേഷം നടത്തിയ മകളുടെ കല്യാണത്തിന്റെ വീഡിയോ ടേപ്പുകള്‍ വരെ തെളിവായി ശേഖരിച്ചിട്ടുണ്ട്. മന്ത്രിയുടെ ചില ബന്ധുക്കളുടെ പേരില്‍ തമിഴ്നാട്ടില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിയായതിനാല്‍ തുടര്‍ അന്വേഷണത്തിനും നടപടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റേയും ഗവര്‍ണ്ണറുടേയും അനുമതി ആവശ്യമാണ്. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ നിഗമനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും തുടര്‍ നടപടിയൊന്നുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: