കൊല്ലം: കഞ്ചാവ് കേസില്‍ ഭാര്യക്കും ഭര്‍ത്താവിനും കഠിന തടവ് വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി- ആറ് ജഡ്ജി അഷീദ.എഫ് ഉത്തരവായി.
പത്തനാപുരം ഇടമുളക്കല്‍ ആയൂര്‍ അകമണ്മുറിയില് ലക്ഷം വീട് കോളനിയില്‍ സന്തോഷ് ഭവനില്‍ വിമലകുമാരി (47)ക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ഭര്‍ത്താവായ തുളസീധര (57) ന് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷവിധിച്ചത്. വിമലകുമാരി പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്നുവര്‍ഷം കഠിന തടവും തുളസീധരന്‍ പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 18 മാസവും അധികം കഠിനതടവ് അനുഭവിക്കേണ്ടിവരും.
ഒന്നാം പ്രതിയായ വിമലകുമാരി ഭര്‍ത്താവ് തുളസീധരനും ബന്ധുവായ സുരേഷ് ബാബുവിനൊപ്പം ആയൂര്‍ മാര്‍ക്കറ്റിനുള്ളില്‍ വിമലകുമാരിയുടെ പേരിലുള്ള കടയില്‍ കഞ്ചാവ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 2006 ജൂണ്‍ 27ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നതും കേസില്‍ വിമലകുമാരിയെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നതും തുളസീധരനെയും സുരേഷ്ബാബുവിനേയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു. മുന്‍ ശിക്ഷ ഉള്ളതിനാല്‍ യാതൊരു ദയയും വിമലകുമാരി അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. േകസിന് ആധാരമായ സംഭവം നടന്നത് 2011 ഏപ്രില്‍ എട്ടിനാണ്.
അന്നേദിവസം രാവിലെ 6.30ന് പത്തനാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ എം.റാബിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടറും പാര്‍ട്ടിയും പുനലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വെട്ടിപ്പുഴ പാലത്തിന് തെക്ക് വശം എക്സൈസ് വാഹനത്തില്‍ കാത്തിരിക്കവെ വിമലകുമാരി ഒരു ബിഗ് ഷോപ്പറില്‍ പത്തുകിലോ കഞ്ചാവും തുളസീധരന്‍ ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ 2 കിലോ കഞ്ചാവും കടത്തിക്കൊണ്ട് വന്നു. ഇരുവരും പിടിയിലായി. കേസിന്റെ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കംപ്ലെയിന്റ് കോടതിയില്‍ ഫയല്‍ ചെയ്തത് കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സിഐ ആര്.ബാബുവാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കൊട്ടിയം എന്‍.അജിത്കുമാര്‍, അഡ്വ.ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്, അഡ്വ.ശരണ്യ.പി എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: