ന്യദല്‍ഹി: പാരീസിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ദല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ഇന്ദിര ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, മെട്രോ റെയില്‍, ബസ് സ്റ്റേഷനുകള്‍ നഗരങ്ങളിലെ സുപ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചു. എത് അടിയന്തര സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍ പോലീസ് സജ്ജമാണെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകളുടെ ആക്രമണത്തിനുള്ള സാധ്യത ഭാരതം തള്ളിക്കളയുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന് ഭീഷണിയാകുന്നതായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റിലജന്‍സ് ബ്യൂറോ (ഐബി) തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഭാരതത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് ഐഎസ് അഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അമേരിക്ക,റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി പ്രവര്‍ത്തിച്ചു വരികയാണ്. നിലവില്‍ ഭാരതത്തില്‍ നിന്നുള്ള 20 പേര് ഐഎസില്‍ പ്രവര്‍ത്തിക്കുന്നതായാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: